ഉത്തര്‍പ്രദേശില്‍ പള്ളി ഇമാമിന്റെ ഭാര്യയെയും പെണ്‍മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാഗ്പത് ജില്ലയിലെ ഗംഗ്‌നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്റെ കുടുംബമാണ് കൊല്ലപ്പെട്ടത്. 30കാരിയായ ഇസ്രാന, മക്കള്‍ സോഫിയ, സുമയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവം നടക്കുന്ന സമയം ഇബ്രാഹിം സ്ഥലത്തുണ്ടായിരുന്നില്ല. പള്ളിവളപ്പിലെ ഇബ്രാഹിമിന്റെ വസതിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പഠനത്തിനെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കാണുന്നത്.മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

കൃത്യത്തിന് പിന്നില്‍ ആരാണെന്ന് വിവരമില്ല. സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷം ആരംഭിച്ചു. എന്നാല്‍ പള്ളിവളപ്പിലെ സിസിടിവി ക്യാമറകള്‍ കൃത്യം നടക്കുന്ന സമയത്ത് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.