യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം നല്‍കാത്തതില്‍ നൊബേല്‍ കമ്മിറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. നൊബേല്‍ കമ്മിറ്റി സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തെയാണ് പരിഗണിച്ചതെന്നായിരുന്നു വൈറ്റ് ഹൗസ് വക്താക്കിയത്. യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും ജീവനുകള്‍ രക്ഷിക്കാനും ഡൊണാള്‍ഡ് ട്രംപ് സമാധാന കരാറുകളുമായി മുന്നോട്ട് പോകും. മനുഷ്യത്വമുള്ള വ്യക്തിയാണ് ട്രംപ് എന്നും വക്താവ് പറഞ്ഞു. 

തനിക്ക് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും 7 യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് ആണ് ലഭിച്ചത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്. 

ലാറ്റിന്‍ അമേരിക്കയില്‍ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറീന മചാഡോയെ വിശേഷിപ്പിക്കുന്നത്.