വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ അധിക താരിഫിനെ നിശിതമായി വിമർശിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ജെഫ്രി സാക്സ്. യു.എസിന്റെ നടപടി വിചിത്രവും വിദേശനയ താൽപ്പര്യങ്ങളെ വളരെയധികം നശിപ്പിക്കുന്നതാണെന്നും സാക്സ് പറഞ്ഞു. വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ നയം യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വർഷങ്ങളുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും ഭരണകൂടത്തിന്റെ ‘മണ്ടത്തരത്തെ’ പ്രതിഫലിപ്പിക്കുന്നുവെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സാക്സ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ജൂലായിൽ ചുമത്തിയ താരിഫ് സാമ്പത്തികമായി ദോഷകരമാണെന്ന് മാത്രമല്ല, ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ഉയർന്ന താരിഫ് ഒഴിവാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നിട്ടും ജൂലായിൽ ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അദ്ദേഹം വീണ്ടും 25 ശതമാനം കൂടി തീരുവ ചുമത്തി. ഇന്ത്യ റഷ്യൻ എണ്ണയുടെ തുടർച്ചയായ ഇറക്കുമതി ചൂണ്ടിക്കാട്ടി ആകെ 50 ശതമാനമാക്കി.

താരിഫുകളുടെ പശ്ചാത്തലത്തിൽ ട്രംപ് ഭരണകൂടം നേരിടുന്ന നിയമപരമായ വെല്ലുവിളികളെ സാക്സ് എടുത്തു പറഞ്ഞു. 

താരിഫുകൾ യുഎസ് സമ്പദ്വ്യവസ്ഥയെ വിനാശകരമായി ബാധിക്കും. ഇത് അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നു. രാഷ്ട്രീയ വ്യവസ്ഥയുടെ തകർച്ചയാണ്. നമുക്ക് ഒരു ഭരണഘടനയുണ്ട്. ഇവിടെ വ്യക്തിഭരണമല്ല. യുഎസ് അപ്​ലേറ്റ് കോടതിയിൽ ഇപ്പോൾ ഒരു കേസ് ഉണ്ട് അതിൽ ട്രംപ് ഈ താരിഫുകൾ ചുമത്തി നിയമം ലംഘിച്ചുവെന്ന് പറയുന്നു. ട്രംപിന്റെ മുഴുവൻ താരിഫ് വ്യവസ്ഥയും ഭരണഘടനാവിരുദ്ധമായി കണക്കാക്കപ്പെടാനുള്ള സാധ്യതയുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

താരിഫുകൾ യുഎസ് സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തില്ല. അവർ അമേരിക്കയെ ഒറ്റപ്പെടുത്തും. അവർ ബ്രിക്സിനെയും മറ്റ് ഗ്രൂപ്പുകളെയും ശക്തിപ്പെടുത്തും. ട്രംപ് ബ്രിക്സിനെ വെറുക്കുന്നു. എന്തുകൊണ്ട്? കാരണം അവർ എഴുന്നേറ്റു നിന്ന് യുഎസിനോട് പറയുന്നു, നിങ്ങൾ ലോകത്തെ ഭരിക്കരുത്. ലോകം ബഹുധ്രുവമാണ്, ഞങ്ങൾ നിങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങൾ ലോകത്തെ ഭരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ അദ്ദേഹത്തിന്റെ നിലപാട് നന്നായി പറഞ്ഞു. നമുക്ക് ഇനി ചക്രവർത്തിമാരെ ആവശ്യമില്ലന്നാണ് ട്രംപിന്റെ ഭീഷണിയോട് അദ്ദേഹം പ്രതികരിച്ചത്.

ഇന്ത്യയുടെ നയതന്ത്ര പ്രതികരണത്തെ സാക്സ് പ്രശംസിച്ചു. താരിഫ് ചുമത്തലിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. അവർ നാടകീയമായി ഒന്നും ചെയ്തില്ല. വിമർശിക്കാനും നിന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കാണാൻ പോകുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നു. അവരാണ് ഇന്ത്യയുടെ യഥാർത്ഥ പങ്കാളികൾ- സാക്സ് പറഞ്ഞു.