ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാരം നടത്തുന്ന വോസ്‌ട്രോ അക്കൗണ്ടുകൾക്ക് ഇന്ത്യൻ സർക്കാർ സെക്യൂരിറ്റീസിൽ പരിധിയില്ലാതെ നിക്ഷേപിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ഇന്ത്യൻ രൂപയുടെ ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.

പുതിയ നിയമപ്രകാരം, ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്ക് ഇന്ത്യൻ ബാങ്കുകളിൽ തുറന്നിട്ടുള്ള വോസ്‌ട്രോ അക്കൗണ്ടുകൾ വഴി ഇനിമുതൽ ഇന്ത്യൻ സർക്കാർ സെക്യൂരിറ്റികളിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നേരത്തെ, ഈ അക്കൗണ്ടുകളിലെ നിക്ഷേപ തുകയുടെ 30% മാത്രം ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. ഈ നിയമപരമായ മാറ്റം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു വിദേശ ബാങ്ക്, ഇന്ത്യയിലെ ഒരു ബാങ്കിൽ ഇന്ത്യൻ രൂപയിൽ തുടങ്ങുന്ന അക്കൗണ്ടുകളാണ് വോസ്‌ട്രോ അക്കൗണ്ടുകൾ. രൂപയിൽ വിദേശ വ്യാപാരം നടത്താനും വിദേശ കറൻസികളെ രൂപയിലേക്ക് മാറ്റാനും ഈ അക്കൗണ്ടുകൾ ഉപയോഗിക്കാം. ഇത്, ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള കച്ചവടങ്ങൾ എളുപ്പമാക്കും. റഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്തുന്നതിന് ഈ സംവിധാനം സഹായകമാണ്. പുതിയ നീക്കത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്, ഇന്ത്യൻ രൂപയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമായ ഒരു കറൻസിയാക്കി മാറ്റാനാണ്. അതോടൊപ്പം, വിദേശ നിക്ഷേപകരെ ഇന്ത്യൻ സർക്കാർ ബോണ്ടുകളിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും. ഈ തീരുമാനം ഇന്ത്യൻ ധനവിപണിക്ക് വലിയ ഉണർവ് നൽകുമെന്നും പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപകർക്ക് പ്രത്യേക രജിസ്ട്രേഷനുകൾ ഇല്ലാതെതന്നെ ഈ അക്കൗണ്ടുകൾ വഴി ഇന്ത്യൻ സർക്കാർ സെക്യൂരിറ്റീസിൽ നിക്ഷേപിക്കാൻ സാധിക്കുമെന്നത് ഒരു പ്രധാന നേട്ടമാണ്. 2022-ൽ ആർബിഐ ഈ സംവിധാനം ആരംഭിച്ചതിന് ശേഷം 30 രാജ്യങ്ങളിൽ നിന്നുള്ള 123 കറസ്പോണ്ടന്റ് ബാങ്കുകൾക്ക് 26 ഇന്ത്യൻ ബാങ്കുകളിലായി 156 വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.