ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുകാരനായ ഇസ്രയേല്‍ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആണ് അല്‍ അഖ്‌സ മസ്ജിദ് വളപ്പില്‍ ജൂതരുടെ ദുഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായി പ്രാര്‍ഥന നടത്തിയത്. ജൂതന്മാര്‍ ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്ന അല്‍ അഖ്സ പള്ളിയില്‍ ദശാബ്ദങ്ങളായി ജൂതര്‍ പ്രാര്‍ഥന നടത്താറില്ല. ജൂതന്മാര്‍ക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള കരാറാണ് ഇസ്രയേല്‍ മന്ത്രി തെറ്റിച്ചിരിക്കുന്നത്.

പ്രാര്‍ഥനയ്ക്ക് ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആഹ്വാനം ചെയ്തു. 1967-ല്‍ ജോര്‍ദാനില്‍ നിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേല്‍ പിടിച്ചടക്കിയത് മുതല്‍ തല്‍സ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങള്‍ക്ക് മാത്രമേ അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ.

മുന്‍പും തിഷാ ബിആവ് അനുസ്മരണങ്ങള്‍ ഉള്‍പ്പെടെ പലതവണ ബെന്‍ ഗ്വിര്‍ ഈ സമുച്ചയം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. അല്‍ അഖ്സ പള്ളിയുടെ ഭരണം നടത്തുന്ന ജോര്‍ദാനും സൗദി അറേബ്യയും ബെന്‍ ഗ്വിറിന്റെ നടപടിയെ അപലപിച്ചു.