ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് പ്രമുഖ നടി ഉർവശി രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, ‘എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നത്?’ എന്ന് ഉർവശി തുറന്നടിച്ചത്.
പുരസ്കാര നിർണയം നിഷ്പക്ഷമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അതിന്റെ യഥാർത്ഥ മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമല്ലെന്ന് ഉർവശി ചൂണ്ടിക്കാട്ടി. പ്രായം കൂടുന്നതിനനുസരിച്ച് അവാർഡ് നിർണയത്തിൽ പ്രത്യേക പരിഗണന നൽകുന്നുണ്ടോ എന്ന സംശയവും അവർ പ്രകടിപ്പിച്ചു.
‘പ്രോഗ്രസ് റിപ്പോർട്ടിൽ മാർക്ക് കിട്ടുന്നതുപോലെയാണ് അവാർഡിനെ കാണുന്നത്. ചില സമയങ്ങളിൽ അതിലെ മാർക്ക് ബോധപൂർവം കുറച്ചതാണോ എന്ന് ആലോചിച്ചിട്ടുണ്ട്,’ ഉർവശി പറഞ്ഞു. മികച്ച നടിക്കും സഹനടിക്കും അവാർഡ് എങ്ങനെയാണ് നിർണയിക്കുന്നതെന്ന് ആരെങ്കിലും വ്യക്തമാക്കണം എന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നും, ഇത്തരം കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഉർവശി കൂട്ടിച്ചേർത്തു. പുതിയ തലമുറ ഈ ചോദ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടുത്തിടെ ഉർവശിക്ക് ലഭിച്ചിരുന്നു. ഈ ചിത്രത്തിലെ ലീലാമ്മ എന്ന ഉർവശിയുടെ കഥാപാത്രവും പാർവതി തിരുവോത്ത് അവതരിപ്പിച്ച അഞ്ജു എന്ന കഥാപാത്രവും നിരൂപക പ്രശംസ നേടിയിരുന്നു.
എന്നാൽ മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിൽ ഉർവശിയും പാർവതിയും ഉൾപ്പെട്ടിരുന്നെങ്കിലും, റാണി മുഖർജിക്കായിരുന്നു ‘മിസിസ് ചാറ്റർജി vs നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആ പുരസ്കാരം ലഭിച്ചത്. മികച്ച നടന്മാരായി ഷാരൂഖ് ഖാനെയും വിക്രാന്ത് മാസിയെയും തിരഞ്ഞെടുത്തപ്പോൾ, ‘ആടുജീവിതം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥ്വിരാജ് സുകുമാരൻ പൂർണ്ണമായും തഴയപ്പെട്ടതും, ഒരു വിഭാഗത്തിലേക്കും ചിത്രം പരിഗണിക്കപ്പെടാതിരുന്നതും ജൂറിക്കെതിരെ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
2024-ൽ പുറത്തിറങ്ങിയ ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ അലൻസിയർ, അർജുൻ രാധാകൃഷ്ണൻ, പ്രശാന്ത് മുരളി എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ഉർവശിക്ക് കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.



