ദുബായ് ആസ്ഥാനമായുള്ള ഹോട്ട്പാക്ക് കമ്പനി 2024-ലെ സുസ്ഥിരതാ റിപ്പോര്‍ട്ട് പുറത്തിറക്കി. 97% ഉത്പന്നങ്ങളും പരിസ്ഥിതി സൗഹൃദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2050-ഓടെ മാലിന്യം പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നു. ഇതിനായി ആഗോള വിദഗ്ധരുമായി സഹകരിച്ചും, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചും പരിസ്ഥിതി ആഘാതം കുറയ്ക്കാൻ ഹോട്ട്പാക്ക് പ്രതിജ്ഞാബദ്ധമാണ്.

ദുബായ്: ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കേജിങ് രംഗത്തെ പ്രമുഖ കമ്പനി ഹോട്ട്പാക്ക് തങ്ങളുടെ 2024-ലെ സുസ്ഥിരതാ റിപ്പോര്‍ട്ട് പുറത്തിറക്കി. കമ്പനിയുടെ 4000 ഉല്‍പന്നങ്ങളില്‍ 97 ശതമാനവും റീസൈക്കിൾ ചെയ്യാവുന്നതോ പരിസ്ഥിതി സൗഹൃദമോ ആണെന്ന് സുസ്ഥിരതാ റിപ്പോര്‍ട്ട് പറയുന്നു. മൂല്യാധിഷ്ഠിതവും തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തിയുമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതില്‍ ഹോട്ട്പാക്കിനുള്ള പ്രതിബദ്ധതകൂടി തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 2050 ആകുമ്പോഴേക്കും മാലിന്യം പുറംതള്ളല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്.

ജര്‍മനിയിലെ ആര്‍.ബ്ല്യൂ.ടി.എച്ച് ആക്കന്‍ സര്‍വകലാശാലയുടെ പങ്കാളിത്തത്തോടെ ലൈഫ് സൈക്കിൾ അസസ്‌മെൻ്റ് (Life Cycle Assessment -LCA) സംവിധാനത്തിലൂടെയാണ് ഈ പ്രക്രിയയുടെ പുരോഗതി ശാസ്ത്രീയമായി വിലയിരുത്തുന്നതും കമ്പനി പ്രവര്‍ത്തനവും ഉല്‍പന്നങ്ങളും ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം അളക്കുന്നതും.

ഹോട്ട്പാക്ക് ശൃംഖലയിലെ അസംസ്‌കൃതവസ്തു ശേഖരണം മുതല്‍ ഉല്‍പാദനവും പാഴ് വസ്തു കളയല്‍ വരെയുള്ളവ കണിശമായി വിലയിരുത്തിയാണ് ഓരോ ഘട്ടവും പരിസ്ഥിതി സൗഹൃദമാണ് എന്ന് ഉറപ്പുവരുത്തുന്നത്. സസ്ടൈനബിലിറ്റി എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഹോട്ട്പാക്ക് എന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ‘2050 ആകുമ്പോഴേക്കും നെറ്റ്-സീറോ എന്ന സ്വപ്‌നനേട്ടം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. നവീനത, ആഗോള വിദഗ്ധരുമായുള്ള പങ്കാളിത്തം, ഹരിതഭാവിക്ക് വഴിയൊരുക്കുന്ന പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകളിലുള്ള മുതല്‍മുടക്ക് എന്നിവയ്ക്കുള്ള കമ്പനിയുടെ സന്നദ്ധത തെളിയിക്കുന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ‘-അദ്ദേഹം പറഞ്ഞു.