മോദി സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നുമായിരുന്നു തരൂരിന്റെ പ്രകീര്‍ത്തനം. 2047 ലെ ഇന്ത്യ എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് തരൂര്‍ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തിയത്. 

കോണ്‍ഗ്രസിന്റെ നയങ്ങളില്‍ നിന്ന് ഇന്ത്യ മാറി. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള മാറ്റം ഗുണകരമെന്നും തരൂര്‍ പറഞ്ഞു. 78 വര്‍ഷത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാന നയങ്ങള്‍ മാറി. വിദേശ നയത്തിലും രാഷ്ട്രീയത്തിലും അത് പ്രതിഫലിക്കുന്നു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴില്‍. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. അതിന്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട്‌പോയി എന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ കരിസ്മാറ്റിക് ലീഡര്‍ എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. മോദിയുടെ ഭരണകാലത്ത് കോണ്‍ഗ്രസിന്റെ നയങ്ങളില്‍ നിന്ന് രാജ്യം ദേശീയതയിലേക്ക് നീങ്ങിയെന്നും തരൂര്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പ്രവൃത്തികള്‍ അക്കമിട്ട് നിരത്തി ലേഖനമെഴുതിയതിന്റെ അലയൊലി തീരുന്നതിന് മുന്നെയാണ് തരൂര്‍ അടുത്ത തിരികൊളുത്തിയിരിക്കുന്നത്.