അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്രയും വേഗം പ്രവർത്തനം അവസാനിപ്പിക്കണമെന്ന അഭിപ്രായം പങ്കുവെച്ച് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. ബഹിരാകാശ നിലയം 2030 വരെ സംരക്ഷിച്ചു നിർത്തുന്നതിനായി 125 കോടി ഡോളർ അനുവദിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി ബില്ലുമായി ബന്ധപ്പെട്ട് എക്സിൽ പ്രതികരിക്കുകയായിരുന്നു മസ്ക്. ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിച്ച് ചൊവ്വയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത് എന്ന് മസ്ക് പറഞ്ഞു. മസ്കിന്റെ പ്രതികരണം വിഷയത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു.
1998-ൽ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ചതിന് ശേഷം ഒട്ടേറെ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങൾക്ക് വേദിയായ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിക്ക് 400 കിലോമീറ്ററിലേറെ മുകളിൽ സ്ഥിതി ചെയ്യുന്ന എൻജിനീയറിങ് അത്ഭുതമാണ്. 2030ഓടെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്ന ബഹിരാകാശ നിലയം, ഇപ്പോൾ സ്വകാര്യ കമ്പനികളുടെ വാണിജ്യ യാത്രകൾക്കും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ശാസ്ത്ര പരീക്ഷണ ദൗത്യങ്ങൾക്കുമായി തുറന്നുകൊടുത്തിട്ടുണ്ട്.
2030-ഓടെ വിരമിക്കുന്ന ബഹിരാകാശ നിലയം സുരക്ഷിതമായി ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നതിനായി 32.5 കോടി ഡോളർ ഫണ്ടും പുതിയ നികുതി ബിൽ അനുവദിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിന്ന് വലിച്ചുമാറ്റി അന്തരീക്ഷത്തിൽ ഇടിച്ചിറക്കുന്നതിന് വേണ്ടി പ്രത്യേക ഡീ ഓർബിറ്റ് വാഹനം നിർമിക്കുന്നതിനായി കഴിഞ്ഞ വർഷം 84.3 കോടി ഡോളർ യുഎസ് അനുവദിച്ചിരുന്നു.
അതേസമയം, ബഹിരാകാശ നിലയം എത്രയും വേഗം പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് മസ്കിന്റെ ആവശ്യം. വർഷം 300 മുതൽ 400 കോടി വരെ നിലയത്തിന്റെ സംരക്ഷണചിലവ് വരുമെന്നും അത് അനാവശ്യ ചെലവാണെന്നും ചൊവ്വാ ദൗത്യങ്ങൾക്ക് വേണ്ടിയുള്ള വിഭവങ്ങളുടെ ചോർച്ചയാണ് സംഭവിക്കുന്നതെന്നും മസ്ക് പറയുന്നു.
ഒന്നിലധികം ഗ്രഹങ്ങളിൽ സാന്നിധ്യമുള്ള ജീവികളായി മനുഷ്യർ മാറണമെങ്കിൽ നമ്മൾ ഈ പഴയ ഹാർഡ് വെയറുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ചൊവ്വയിലേക്ക് പോകണമെന്നും മസ്ക് പറഞ്ഞു. മസ്കിന്റെ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എക്സിൽ ചർച്ച സജീവമാണ്.
2002 ൽ സ്പേസ് എക്സ് ആരംഭിക്കുന്നത് തന്നെ ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്പേസ് എക്സ് ഇപ്പോൾ സ്റ്റാർഷിപ്പ് പേടകം നിർമിക്കുന്നതിന്റെ പ്രധാന ഉദ്ദേശവും ചൊവ്വായാത്രയാണ്.