ഫ്രാൻസിസ് പാപ്പയുടെ കുമ്പസാരക്കാരനായിരുന്ന അർജന്റീനിയൻ കർദിനാൾ ലൂയിസ് ഡ്രി 98-ാം വയസ്സിൽ അന്തരിച്ചു. ജൂൺ 30 ന് ബ്യൂണസ് അയേഴ്സിൽ വച്ചാണ് കപ്പൂച്ചിൻ സന്യാസിയായ കർദിനാൾ ലൂയിസ് പാസ്വൽ ഡ്രിയുടെ അന്ത്യം.
അദ്ദേഹത്തിന്റെ ഭൗതികദേഹം രാവിലെ 10:00 മുതൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് ബ്യൂണസ് അയേഴ്സ് അതിരൂപത അറിയിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ജൂലൈ രണ്ടിന് രാവിലെ 9:00 മണിക്ക് ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പ് മിസ്ഗ്രേർ ജോർജ് ഗാർസിയ കുർവയുടെ കാർമ്മികത്വത്തിൽ നടക്കും.
ഫ്രാൻസിസ് മാർപാപ്പ കരുണയുള്ള ഒരു ഇടയനെന്ന നിലയിൽ മാതൃകയായി നിർദേശിച്ച വ്യക്തിയാണ് 2023-ൽ കർദിനാളായി നിയമിതനായ കർദിനാൾ ലൂയിസ്.
1927-ൽ അർജന്റീനയിലെ എൻട്രെ റിയോസ് പ്രവിശ്യയിലെ ഫെഡറേഷ്യനിലാണ്, ലൂയിസ് പാസ്വൽ ഡ്രി ജനിച്ചത്. ചെറുപ്പം മുതൽ തന്നെ കുടുംബം പോറ്റാൻ അദ്ദേഹം ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്തിരുന്നു. ബ്യൂണസ് അയേഴ്സ് പ്രവിശ്യയുടെ അതിർത്തിയിലുള്ള, ന്യൂവ പോംപെയയിലെ ഔവർ ലേഡി ഓഫ് ദി റോസറി ഇടവകയിൽ അദ്ദേഹം വർഷങ്ങളോളം ഒരു കുമ്പസാരക്കാരനായിരുന്നു.
പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പായിരുന്ന കാലത്ത് കർദിനാൾ ജോർജ് ബെർഗോഗ്ലിയോയുടെ കുമ്പസാരക്കാരനായിരുന്നു അദ്ദേഹം. പ്രായമായിട്ടും ജീവിതാവസാനം വരെ കുമ്പസാരിപ്പിക്കുന്നതിനായി അദ്ദേഹം ദീർഘനേരം ചെലവഴിച്ചിരുന്നു.



