ടെഹ്റാൻ: ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാൻ. 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമ ആഘാതം ഇറാന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ഇറാൻ നടത്തി വരുന്നത്. റഷ്യയുടെ എസ്യു-35 വിമാനങ്ങൾ വാങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇതിന് പകരമായിട്ടാണ് ഇപ്പോൾ ചൈനയുമായി ഇറാൻ ചർച്ചകൾ ശക്തമാക്കിയിരിക്കുന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
‘ഇറാൻ അവരുടെ വ്യോമസേനയെ പെട്ടെന്ന് തന്നെ ആധുനികവത്ക്കരിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടാതെ റഷ്യൻ വിമാനത്തേക്കാൾ താങ്ങാനാവുന്നതും വിലകുറഞ്ഞതുമായ ഒരു ബദലായി ചൈനീസ് വിമാനങ്ങളെ അവർ കാണുന്നു’ ദി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ ചൈന സന്ദർശിച്ച സമയത്ത് ചർച്ചകൾ നടന്നതായാണ് വിവരം. ചൈനീസ് നിർമിത ‘4++ തലമുറ’ J-10CE ജെറ്റുകൾ വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇറാൻ നടത്തുന്നത്. നിലവിൽ പാക് സൈന്യത്തിന്റെ ഭാഗമായിട്ടുള്ള ഈ വിമാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് ഇറാൻ അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് ഇറാൻ റഷ്യയുമായി കരാറുണ്ടാക്കിയെങ്കിലും അത് പിന്നീട് പാളിപ്പോയിരുന്നു. 2023-ൽ ഉണ്ടാക്കിയ കരാർ പ്രകാരം 50 എസ്-35 വിമാനങ്ങളായിരുന്നു ഇറാൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ നാലു വിമാനങ്ങൾ മാത്രമേ റഷ്യക്ക് ഇറാന് കൈമാറാൻ സാധിച്ചിരുന്നുള്ളൂ. ഇതേത്തുടർന്ന് കരാർ റദ്ദാക്കിയതായാണ് വിവരം.
ചൈനീസ് യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാൻ ഇറാൻ ഇതാദ്യമായിട്ടല്ല ശ്രമം നടത്തുന്നത്. രണ്ട് പതിറ്റാണ്ടുകൾ മുമ്പു തന്നെ ഇറാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2015 ൽ 150 യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെങ്കിലും കരാർ മുന്നോട്ട് പോയില്ല. വിദേശ കറൻസിയിൽ പണം നൽകണമെന്ന് ചൈന നിർബന്ധം പിടിച്ചു. സാമ്പത്തിക ഞെരുക്കം കാരണം എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും രൂപത്തിലുള്ള കൈമാറ്റമായിരുന്നു ഇറാൻ വാഗ്ദാനം ചെയ്തത്. ഇറാനുമേലുള്ള ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധവും ഈ ഇടപാടിന് തടസ്സമുണ്ടാക്കി.