ഇസ്രായേല്‍-യുഎസ് വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ ഇറാന്‍ വ്യോമപ്രതിരോധം ശക്തമാക്കാന്‍ ചൈനയില്‍ നിന്ന് ചെങ്ഡു ജെ10സി യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. പാകിസ്ഥാന്‍ വ്യോമസേന ഉപയോഗിക്കുന്ന പിഎല്‍15 മിസൈലുകളുടെ വില മാത്രമുള്ള ചൈനീസ് ജെറ്റുകളാണ് ചെങ്ഡു ജെ10സി.

റഷ്യയുമായുള്ള യുദ്ധവിമാനങ്ങളുടെ കരാര്‍ മുന്നോട്ട് പോകാത്തതിനെ തുടര്‍ന്നാണ് ചൈനീസ് ജെറ്റുകളിലേക്ക് ഇറാന്‍ തിരിയുന്നത്. റഷ്യയില്‍ നിന്ന് ഇരട്ട എഞ്ചിന്‍ കരുത്തുള്ള 50 എസ്യു35 വിമാനങ്ങള്‍ സ്വന്തമാക്കാന്‍ 2023 ലാണ് കരാര്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍ കരാര്‍ പ്രകാരം ഇതുവരം 4 വിമാനങ്ങള്‍ മാത്രമാണ് റഷ്യ നല്‍കിയിരിക്കുന്നത്. ഉക്രെയ്‌നുമായി യുദ്ധത്തിലുള്ള റഷ്യക്ക് ശേഷിക്കുന്ന വിമാനങ്ങള്‍ ഉടനെ നല്‍കാനാവില്ല. വിമാനങ്ങള്‍ അടിയന്തരമായി ആവശ്യമുള്ള ഇറാന്‍ ഇതോടെ ചൈനയിലേക്ക് തിരിയുകയായിരുന്നു. 

സിംഗിള്‍ എഞ്ചിന്‍ മാത്രമുള്ള മള്‍ട്ടിറോള്‍ യുദ്ധവിമാനമായ ചെങ്ഡു ജെ10സിയുടെ വില ഏകദേശം 40-60 മില്യണ്‍ ഡോളര്‍ മാത്രമാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ വ്യോമസേന ഈ വിമാനങ്ങളാണ് ഇന്ത്യക്കെതിരെ വിന്യസിച്ചത്. 

2015 ല്‍ 150 ജെ-10 ജെറ്റുകള്‍ ചൈനയില്‍ നിന്ന് വാങ്ങാന്‍ ഇറാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വിദേശ കറന്‍സിയില്‍ പണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടതിനാല്‍ അത് പരാജയപ്പെട്ടു. പണത്തിന് പകരം എണ്ണയും പ്രകൃതി വാതകവും നല്‍കാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം. ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധവും കരാറിനെ പിന്നോട്ടടിച്ചു. 

2025 ലെ കണക്കനുസരിച്ച് ഇറാന്റെ വ്യോമസേനയുടെ പക്കല്‍ ഏകദേശം 150 യുദ്ധവിമാനങ്ങള്‍ മാത്രമാണുള്ളത്. പ്രധാനമായും 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് സ്വന്തമാക്കിയ, ശീതയുദ്ധകാലത്തെ അമേരിക്കന്‍ വിമാനങ്ങളും സോവിയറ്റ് ജെറ്റുകളുമാണ് ഇവ.