യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം വീണ്ടും വഷളായി. മക്‌സിനെതിരെ കടുത്ത പ്രസ്താവനകളുമായി ട്രംപ് രംഗത്തെത്തി. ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്‌സിഡികള്‍ മസ്‌കിന് ലഭിച്ചെന്ന് ട്രംപ് പറഞ്ഞു. സബ്‌സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്‌ക് തന്റെ കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വന്നേക്കാമായിരുന്നെന്നും ട്രംപ് പറഞ്ഞു. 

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ മസ്‌ക് എതിര്‍പ്പ് ശക്തമാക്കിയിരുന്നു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായാല്‍ താന്‍ പുതിയൊരു രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്ന മസ്‌കിന്റെ പ്രസ്താവനയാണ് ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. 

‘ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്‌സിഡി ഇതുവരെ ഇലോണിന് ലഭിച്ചിരിക്കാം. സബ്‌സിഡികള്‍ ഇല്ലെങ്കില്‍ ഇലോണിന് കട അടച്ച്  ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരും,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. മസ്‌കിന് ലഭിച്ച സബ്‌സിഡികളെ കുറിച്ച് ചെലവ് ചുരുക്കല്‍ വകുപ്പായ ഡോജ് അന്വേഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി സബ്‌സിഡി അവസാനിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് ട്രംപും മസ്‌കും തമ്മില്‍ തെറ്റിയത്. ഇലക്ട്രിക് വാഹനങ്ങളുടെ ചെലവേറുന്നത് തന്റെ ബിസിനസിനെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടതോടെ ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത് മക്‌സ് രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെയും മസ്‌ക് തുറന്നെതിര്‍ത്തു.