റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‌നിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്. നൂറുകണക്കിന് ഡ്രോണുകള്‍, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ട റഷ്യന്‍ വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെയാണ് എഫ്-16 യുദ്ധവിമാനം തകര്‍ന്നത്. യുദ്ധത്തിന്റെ നാലാം വര്‍ഷത്തില്‍ മോസ്‌കോ രാത്രികാല വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണെന്ന് ഉക്രെയ്ന്‍ അറിയിച്ചു.

477 ഡ്രോണുകളും 60 മിസൈലുകളും അടക്കം ഉക്രെയ്‌നില്‍ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും ഉക്രെയ്ന്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ നിന്ന് ഉക്രെയ്ന്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ശനിയാഴ്ച രാത്രി നടന്നത്. ഉക്രെയ്ന്‍ പ്രവിശ്യകളായ ലവിവ്, പൊള്‍ടാവ, മൈകൊളവിവ്, ഡിനിപ്രൊപെട്രോവ്സ്, ചെര്‍കാസി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത്. 

ആക്രമണത്തിന് ശേഷം ഉക്രെയ്നിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വാഷിംഗ്ടണില്‍ നിന്നും പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്നും കൂടുതല്‍ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും കുറഞ്ഞത് 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു.