മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11: 52 ഓടെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം തമിഴ്‌നാടിന് സംഭരിക്കാന്‍ കഴിയുക 136 അടി വെള്ളമാണ്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.