സുഡാൻ, പലസ്തീൻ, ദക്ഷിണ സുഡാൻ, മാലി, ഹെയ്തി തുടങ്ങിയ അഞ്ചു രാജ്യങ്ങൾ പട്ടിണിയുടെയും ക്ഷാമത്തിന്റെയും അടിയന്തര അപകടസാധ്യതയിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെയും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെയും പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമും (WFP) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) ഐക്യരാഷ്ട്രസഭയുടെ ഭാഗമാണ്. വർഷത്തിൽ രണ്ടുതവണ, സംഘടനകൾ ലോകത്ത് ക്ഷാമം നേരിടുന്ന രാജ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു.

സുഡാൻ, ദക്ഷിണ സുഡാൻ, പലസ്തീൻ, മാലി, ഹെയ്തി എന്നിവയാണ് ഏറ്റവും ആശങ്കാജനകമായ മേഖലകൾ എന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ട്. യെമൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മ്യാന്മർ, നൈജീരിയ എന്നിവയെ ‘വളരെ ആശങ്കാജനകമായ’ മേഖലകളായി പറയുന്നു. ബുർക്കിന ഫാസോ, ചാഡ്, സൊമാലിയ, സിറിയ എന്നിവയും വ്യാപകമായ പട്ടിണിക്കും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും സാധ്യതയുള്ള രാജ്യങ്ങളാണ്.

സുഡാനിൽ സംഘർഷം രൂക്ഷമാകുന്നതിനാൽ ജനസംഖ്യയുടെ പകുതിയിലധികവും ‘ഉയർന്ന തോതിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ’ നേരിടുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. പലസ്തീനിനെ സംബന്ധിച്ചിടത്തോളം, ‘വലിയ തോതിലുള്ള സൈനിക പ്രവർത്തനങ്ങൾ ഭക്ഷ്യ, ഭക്ഷ്യേതര മാനുഷികസഹായങ്ങൾ എന്നിവ എത്തിക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നതിനാൽ ഗാസാമുനമ്പിൽ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗാസാമുനമ്പിൽ വികസിച്ചുകൊണ്ടിരിക്കുന്ന മാനുഷികപ്രതിസന്ധിക്കു പുറമെ, ഉയർന്ന ഭക്ഷ്യവിലയും ദുർബലമായ ഉപജീവനമാർഗങ്ങളും വാണിജ്യ ഉപരോധവും സാമ്പത്തിക തകർച്ചയെ ത്വരിതപ്പെടുത്തും” – റിപ്പോർട്ടിൽ പറയുന്നു.

“ഈ റിപ്പോർട്ട്, ഇന്ന് വിശപ്പ് ഒരു വിദൂര ഭീഷണിയല്ല, ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ദൈനംദിന അടിയന്തരാവസ്ഥയാണ് എന്ന് വെളിപ്പെടുത്തുന്നു” – FAO ഡയറക്ടർ ജനറൽ ക്യു ഡോങ്യു ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

“ജീവൻ രക്ഷിക്കാനും ഉപജീവനമാർഗങ്ങൾ സംരക്ഷിക്കാനും നമ്മൾ ഒരുമിച്ചു പ്രവർത്തിക്കണം. ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽപോലും അവർ എവിടെയാണോ ഭക്ഷണം ഉൽപാദിപ്പിക്കുന്നത് അവിടെ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളുടെ കൃഷിയിടങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കേണ്ടത് അടിയന്തിരം മാത്രമല്ല, അത് അത്യാവശ്യമാണ്” – ക്യു കൂട്ടിച്ചേർത്തു. ക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കയിലോ, മിഡിൽ ഈസ്റ്റിലോ ആണെങ്കിലും ഹെയ്തി കരീബിയൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.