മൈക്രോസോഫ്റ്റ് വീണ്ടും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വില്‍പന, മാര്‍ക്കറ്റിങ് വിഭാഗങ്ങളിലെ ജോലിക്കാരെയാണ് ഇത് പ്രധാനമായി ബാധിക്കുക. എഐ കൂടുതല്‍ സജീവമാക്കി ജോലിക്കാരുടെ ഘടന പുനസംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തിലൂടെയാണ് മൈക്രോസോഫ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി മുന്നോട്ട് പോകുന്നത്. 

വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30 നകം പ്രതീക്ഷിക്കാമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയില്‍ മൈക്രോസോഫ്റ്റ് 6000 ജോലിക്കാരെ വിവിധ വിഭാഗങ്ങളില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പുതിയ പിരിച്ചുവിടല്‍ ജോലിക്കാരുടെ ഏകദേശം മൂന്ന് ശതമാനം വരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എഐ സാങ്കേതിക വിദ്യയുടെ വര്‍ധിച്ച ഉപയോഗമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം. 

മൈക്രോസോഫ്റ്റ് ചില ജോലികള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കാന്‍ പദ്ധതിയിടുകയാണ്. 2024 ജൂണില്‍ കമ്പനിക്ക് ഏകദേശം 228,000 ജോലിക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 45,000 പേര്‍ വില്‍പന, മാര്‍ക്കറ്റിങ് വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. എഐയുടെ വ്യാപകമായ ഉപയോഗം ഈ ജോലികളെ വലിയ തോതില്‍ ബാധിക്കും. ഇതിന്റെ ഫലമായി ജോലിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകും. ഓപ്പണ്‍ എഐയില്‍ വന്‍ നിക്ഷേപം നടത്തുന്ന മൈക്രോസോഫ്റ്റ്, ജനറേറ്റീവ് എഐ വിപ്ലവത്തില്‍ മുന്‍നിരയില്‍ നില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.