ഗാസയിലെ തങ്ങളുടെ മാനുഷികസഹായ വിതരണകേന്ദ്രങ്ങളിലൊന്നിൽ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ തള്ളി ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി എച്ച് എഫ്). ജൂൺ 17 പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

“ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജി എച്ച് എഫ്) സഹായവിതരണ സ്ഥലത്ത് ഡസൻകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് നിരവധി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് തീർത്തും അസത്യമാണ്. ചോദ്യം ചെയ്യപ്പെടുന്ന ഈ സംഭവം നടന്നത് ജി എച്ച് എഫിന്റെ ഒരു സൈറ്റിലുമല്ല. മറിച്ച് ഐക്യരാഷ്ട്ര സഭയുടെ ലോകഭക്ഷ്യ പരിപാടിയുടെ (ഡബ്ല്യു എഫ്‌ പി) സ്ഥലത്തിനടുത്താണ്” – ഫൗണ്ടേഷൻ പറഞ്ഞു.

“ഇന്നുവരെ, ജി എച്ച് എഫ് സൈറ്റുകളുടെ പരിസരപ്രദേശങ്ങളിലൊന്നിൽ പോലും ഇത്തരത്തിൽ ഒരു സംഭവംപോലും നടന്നിട്ടില്ല എന്നത് ഉറപ്പാണ്. ഞങ്ങളുടെ വിതരണമാതൃക സുരക്ഷിതമായതിനാൽതന്നെ, അങ്ങേയറ്റത്തെ സമ്മർദത്തിൽപോലും അത്തരം ദുരന്തങ്ങൾ തടയുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതുമാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഐക്യരാഷ്ട്ര സഭയും മറ്റ് മാനുഷികസംഘടനകളും അവരുടെ സുരക്ഷാ-വിതരണ പ്രോട്ടോക്കോളുകൾ പുനഃപരിശോധിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ ഇത് അടിവരയിടുന്നു” – ജി എച്ച് എഫ് പറഞ്ഞു.

“എല്ലാ ദിവസവും കഴിയുന്നത്ര ആളുകൾക്ക് സുരക്ഷിതമായും വേഗത്തിലും ഫലപ്രദമായും ഭക്ഷണം നൽകുക എന്ന ദൗത്യത്തിൽ ജി എച്ച് എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമങ്ങൾ ആ പ്രതിബദ്ധത കൃത്യതയോടെ പാലിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു” – സംഭവങ്ങൾക്ക് ജി എച്ച് എഫുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കണമെന്ന് ഫൗണ്ടേഷൻ മാധ്യമപ്രവർത്തകരോടു അഭ്യർഥിച്ചുകൊണ്ട് പറഞ്ഞു.