ഡൽഹിയിൽ നിന്നും ബാലിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരികെ വന്നു. ബാലിയിലെ പ്രധാന എയർപോർട്ടിന് സമീപം അഗ്നിപർവത സ്ഫോടനം റിപ്പോർട്ട് ചെയ്തതിന് തുടർന്നാണ് വിമാനം തിരികെ പറന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതായി എയർ ഇന്ത്യ അറിയിച്ചു.
വിമാനം വൈകിയത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് പൂർണമായ റീഫണ്ട് നൽകും.മറ്റ് വിമാനങ്ങളിൽ ബാലിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
എയർ ഇന്ത്യ മാത്രമല്ല അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ബാലിയിൽ നിന്നും ബാലിയിലേക്കുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിർജിൻ ആസ്ട്രേലിയ, സിംഗപ്പൂർ എയർലൈൻ, എയർ ന്യൂസിലാൻഡ്, ജെറ്റ്സ്റ്റാർ തുടങ്ങിയ കമ്പനികളുടെ വിമാന സർവീസുകളെല്ലാം റദ്ദാക്കിയവിൽ ഉൾപ്പെടും.
മൗണ്ട് ലെവോട്ടോബി ലക്കി ലക്കി അഗ്നിപർവതമാണ് പൊട്ടിതെറിച്ചത്. നവംബറിൽ ഈ അഗ്നിപവർതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചിരുന്നു. നിലവിൽ അഗ്നിപർവത സ്ഫോടനത്തിൽ ആരും മരിച്ചതായി വിവരമില്ല.