യാത്രാ സൗകര്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടോളും പിരിക്കരുതെന്ന് ഹൈക്കോടതി.അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. 

ഇത്തരത്തില്‍ യാത്രാ സൗകര്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വന്നത്. നിലവിലെ അവസ്ഥയില്‍ യാത്ര ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും അതിനാല്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഉപഹര്‍ജിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചത്.