ജൂൺ രണ്ടിന് ഇസ്താംബൂളിൽ നടന്ന സമാധാനചർച്ചകളുടെ ഭാ​ഗമായി തടവുകാരെയും മറ്റു മൃതദേഹങ്ങളും കൈമാറാൻ റഷ്യയും ഉക്രൈനും തമ്മിൽ ധാരണയിലെത്തുകയും കൈമാറ്റം ആരംഭിക്കുകയും ചെയ്തിരുന്നു. നാട്ടിലേക്കു മടങ്ങിയെത്തി പ്രിയപ്പെട്ടവരെ വീണ്ടും കണ്ട സന്തോഷകാഴ്ചകൾക്കൊപ്പം റഫ്രിജറേറ്റഡ് ട്രക്കുകളിൽനിന്ന് ബോഡീബാഗുകൾ ഏറ്റുവാങ്ങുന്നവരുടെ ദയനീയമായ കാഴ്ചകളും ഏറെ വേദനിപ്പിക്കുന്നതാണ്.

റഷ്യ ഇപ്പോൾ കൈമാറുന്ന ഉക്രേനിയൻ യുദ്ധത്തടവുകാരിൽനിന്നും തന്റെ മകനെ തേടുകയാണ് സുരക്ഷാ ഉദ്യോഗസ്ഥനായ വോളോഡിമർ ഉമാനെറ്റ്സ്. അദ്ദേഹത്തിന്റെ മകൻ മിസ്റ്റർ സെർജി (49) സൈന്യത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. 2022 ഫെബ്രുവരിയിലെ റഷ്യയുടെ പൂർണ്ണതോതിലുള്ള അധിനിവേശസമയത്ത് അദ്ദേഹം സൈന്യത്തിലുണ്ടായിരുന്നു. തെക്കുകിഴക്കൻ യുക്രൈനിലെ ഉക്രേനിയൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ 2023 ഡിസംബറിലാണ്, യുദ്ധത്തിനിടെ അദ്ദേഹത്തെ കാണാതാവുന്നത്. കാത്തിരിക്കാൻ തന്നോടുപറഞ്ഞ് യുദ്ധത്തിനുപോയ മകനെ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ പിതാവ്.

കൈമാറ്റത്തിന്റെ ഈ ഘട്ടത്തിൽ, ഏകദേശം ആറായിരം ഉക്രേനിയൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് കൈമാറാൻ പദ്ധതിയിട്ടിട്ടുള്ളതെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച ഇതുവരെ 1,212 സെറ്റ് ഭൗതികാവശിഷ്ടങ്ങൾ കൈമാറിയതായി റഷ്യ അറിയിച്ചു. അതേസമയം 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കൈമാറിയതായി ഉക്രൈനും അറിയിച്ചിട്ടുണ്ട്.