ജെറുസലേം: ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍. മിസൈല്‍ ആക്രമണം തുടരുകയാണെങ്കില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ കത്തുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. ആര്‍മി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പ്രതികരണം. ഇസ്രയേലി പൗരന്മാര്‍ക്കാര്‍ക്കെതിരെ നാശം വിതക്കുന്ന ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുള്ള ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും ഞങ്ങള്‍ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ടെഹ്‌റാനില്‍ നിന്നുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ ചെറുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും രാജ്യം ആ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം. ‘20,000 മിസൈലുകള്‍ക്കായി ഉല്‍പ്പാദന ശേഷി വികസിപ്പിക്കാന്‍ ഇറാന് സാധിക്കുകയെന്നത് ഞങ്ങള്‍ക്ക് താങ്ങാനാവില്ല, 

അതിനാലാണ് അവരുടെ ഉല്‍പ്പാദന ശേഷി നശിപ്പിക്കാന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ ചെയ്യുന്നത്. ടെഹ്‌റാനിലേക്കുള്ള പാത ഞങ്ങള്‍ ഒരുക്കി. സമീപഭാവിയില്‍ തന്നെ ഇസ്രായേലി വിമാനങ്ങളെയും ഇസ്രായേലി വ്യോമസേനയെയും പൈലറ്റുമാരെയും ടെഹ്‌റാന്റെ ആകാശത്ത് കാണാം’, എന്നും ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.