ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പട്രോളിങ്ങിനിറങ്ങിയ എസ്‌ഐ മുഹമ്മദും സംഘവും വഴിയാഞ്ചിറ ഭാഗത്തുവെച്ച്‌ കറുത്ത സാൻട്രോ കാറിലെത്തിയ രണ്ടുപേർ വാഹനം നിർത്തി എന്തോ കൈമാറ്റം ചെയ്യുന്നത് കണ്ടു. തുടർന്ന് പട്രോളിങ് വാഹനം നിർത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. അതിനിടെ കാർ എടുത്തു പോകാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ ഇവർ കാർ മുമ്ബോട്ട് എടുക്കാൻ ശ്രമിച്ചു. കാറിന്റെ മുൻ ചക്രം മുഹമ്മദിന്റെ കാലില്‍ കയറിയതോടെ റോഡിലേക്ക് വീണു. ഈ സമയം ഇവർ കാർ വലതുകാലിലൂടെ തുടവരെ ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ടെടുത്ത് മുഹമ്മദിന്റെ ദേഹത്തുകൂടി കയറ്റി. ഈ സമയത്ത്, മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന പോലീസുകാരൻ പോലീസ്ജീപ്പില്‍നിന്ന് ഓടിയെത്തി കാർ തടയാൻ ശ്രമിച്ചു.

ഇതിനിടയില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനവുമായി കടന്നുകളഞ്ഞു. മുഹമ്മദിന്റെ വലതുകാലില്‍ രണ്ട് ഒടിവുകളുണ്ട്. കഴുത്തിന് സമീപത്തുകൂടി വാഹനത്തിന്റെ ടയർ കയറി ഇറങ്ങിയതിന്റെ പാടുണ്ട്. ഇടത് കൈയ്ക്കും മുറിവുകളുണ്ട്. പ്രതികളിലൊരാളുടെ ചിത്രം നാട്ടുകാർ പകർത്തിയതായി സൂചനയുണ്ട്.