സിപിഐയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ‘ശബ്ദരേഖാ വിവാദ’ത്തിൽ രോഷം പുറത്ത് കാണിക്കാതെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം നടത്തിയ സംസ്ഥാന നിർവാഹക സമിതി അംഗം കമല സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചു. വിവാദ വിഷയങ്ങൾ സംഘടനാപരമായി പരിഹരിക്കാം എന്ന നിലപാടിലാണ് ബിനോയ് വിശ്വം. ശനിയാഴ്ച നടക്കുന്ന എറണാകുളം മണ്ഡലം സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനൊപ്പം കമല സദാനന്ദനും ദിനകരനും പങ്കെടുക്കുന്നുണ്ട്.
കമല സദാനന്ദനും ദിനകരനുമായുള്ള സംഭാഷണം മറ്റാരോ റെക്കോർഡ് ചെയ്ത് പുറത്തെത്തിച്ചതാണ് സിപിഐയെ പിടിച്ചുകുലുക്കുന്ന ശബ്ദരേഖാ വിവാദമായത്. സിപിഐയുടെ സമ്മേളന കാലത്തുതന്നെയാണ് ഇത് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. മണ്ഡലം സമ്മേളനങ്ങൾക്കു ശേഷം ജില്ലാ സമ്മേളനങ്ങൾ തുടങ്ങാൻ പോവുകയാണ്. ആലപ്പുഴ ജില്ലാ സമ്മേളനത്തിനു പിന്നാലെ എറണാകുളം ജില്ലാ സമ്മേളനവും നടക്കും.
അന്തരിച്ച മുൻ ജില്ലാ സെക്രട്ടറി പി.രാജുവിനെതിരെ ആദ്യം കാനം രാജേന്ദ്രൻ്റെയും പിന്നീട് ബിനോയ് വിശ്വത്തിൻ്റെയും ഒപ്പം ജില്ലയിൽ നിന്നവരാണ് കമലയും ദിനകരനും. പി.രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നപ്പോഴും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചത്. ആ രണ്ടു നേതാക്കൾ തന്നെ തനിക്കെതിരെ സംസാരിച്ചു എന്നത് ബിനോയ് വിശ്വത്തെയും ഞെട്ടിച്ചിരുന്നു.
കെ.എം.ദിനകരൻ ശബ്ദരേഖയിൽ, ‘അയാൾ പുണ്യാളനാകാൻ നോക്കുകയാണ്. ബാക്കിയുള്ളവർ എന്തായാലും കുഴപ്പമില്ല. ഇങ്ങനെ പോയാൽ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’ എന്ന് പറയുന്നുണ്ട്. കമലയാകട്ടെ, ‘എക്സിക്യൂട്ടീവിലെ ആർക്കും ബിനോയ് വിശ്വത്തെ താൽപര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല’ എന്നും പറയുന്നു. ഇതിനു പുറമെയാണ് ബിനോയ് വിശ്വത്തിൻ്റെ സഹോദരി പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നു എന്ന ആരോപണവും ഉന്നയിക്കുന്നത്. ശബ്ദരേഖ പുറത്തുവന്നതിനു ശേഷം ഇതിനോട് ബിനോയ് വിശ്വം പ്രതികരിച്ചത്, ‘തനിക്കറിയാവുന്ന കമലയും ദിനകരനും ഇങ്ങനെ പറയില്ല’ എന്നായിരുന്നു. ഇതുതന്നെയായിരുന്നു ഇന്ന് മണ്ഡലം സമ്മേളനത്തിന് എത്തിയപ്പോഴും അദ്ദേഹത്തിൻ്റെ പ്രതികരണം. ഇരുവരും ഖേദം പ്രകടിപ്പിച്ചോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
ഈ മാസം 24-ന് പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗം ചേരുന്നുണ്ട്. യോഗത്തിൽ ബിനോയ് വിശ്വത്തിനെതിരായ പരാമർശം ചർച്ചയായേക്കും. പാർട്ടിയിൽ ബിനോയ് വിശ്വത്തിനെതിരെ നീക്കം നടത്തുന്ന ഒരു വിഭാഗമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ സമ്മേളന കാലത്ത് ഇത്തരമൊരു ശബ്ദരേഖ പുറത്തുവന്നത് സംസ്ഥാന സെക്രട്ടറിയെ ഉന്നമിട്ടാണെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, സംസ്ഥാന സെക്രട്ടറിക്കെതിരെ നീക്കം നടക്കുന്നുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന നേതാവ് പ്രകാശ് ബാബു പ്രതികരിച്ചു.