അറസ്റ്റിനിടെ പൊലീസുകാരുടെ അതിക്രമം കാരണം ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വംശജനായ 42കാരൻ ഓസ്ട്രേലിയയിൽ മരിച്ചു. ഗൗരവ് കണ്ടി എന്നയാളുടെ മരണം കസ്റ്റഡി മരണമെന്ന നിലയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് 29-ന് അഡലെയ്ഡിലെ റോയ്സ്റ്റൺ പാർക്കിൽ നിന്നാണ് ഗൗരവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ അവശനിലയിലായ ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച റോയൽ അഡലെയ്ഡ് ആശുപത്രിയിൽ വെച്ചാണ് ഗൗരവ് മരിച്ചതെന്ന് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് വിശദീകരിക്കുന്നു.

ഭർത്താവിൻ്റെ തല അറസ്റ്റിനിടെ പൊലീസുകാർ തറയിലും കാറിൻ്റെ ഡോറിലും ഇടിപ്പിച്ചതായി ഗൗരവിൻ്റെ ഭാര്യ അമൃത്പാൽ കൗർ നേരത്തെ ആരോപിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ട് അമർത്തിയതിന് പിന്നാലെയാണ്, ‘ഞാൻ ഒന്നും ചെയ്തില്ല’ എന്ന് നിലവിളിച്ചുകൊണ്ടിരുന്ന ഭർത്താവിൻ്റെ ചലനം നിലച്ചതെന്നും അമൃത്പാൽ കൗർ ആരോപിച്ചിരുന്നു. തലച്ചോറിനും നാഡീവ്യൂഹത്തിനും ഗുരുതര തകരാർ സംഭവിച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളം വെൻ്റിലേറ്ററിൽ ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഗൗരവ് ചികിത്സയിൽ കഴിഞ്ഞത്. തലച്ചോറ് പൂർണ്ണമായി നിലച്ച നിലയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങിയതാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയതായും ഭാര്യ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മദ്യപിച്ചതിന് ശേഷം താനുമായി തർക്കിച്ചത് ഗാർഹിക പീഡനമായി കണ്ടാണ് പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തതെന്നാണ് അമൃത്പാൽ കൗർ ആരോപിക്കുന്നത്. മദ്യപിച്ച ശേഷം വീടിന് പുറത്തേക്ക് പോകുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇത് കണ്ട രണ്ട് പൊലീസുകാർ ചേർന്ന് ഗൗരവിനെ നിലത്തേക്ക് തള്ളിയിടുന്നത് ഭാര്യ ചിത്രീകരിച്ച വീഡിയോയിൽ ഉണ്ടായിരുന്നു. ഗൗരവിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയതോടെ താൻ വീഡിയോ ചിത്രീകരിക്കുന്നത് നിർത്തിയെന്നാണ് അമൃത്പാൽ കൗർ നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളോട് വിശദമാക്കിയത്.