കൊച്ചി: നടൻ ഉണ്ണിമുകുന്ദനുമായുള്ള പ്രശ്നപരിഹാര ചർച്ചയിലെ ധാരണ ലംഘിച്ചുവെന്ന് കാണിച്ച് മുൻമാനേജർ വിപിൻ കുമാറിനെതിരേ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഫ്ക. ‘അമ്മ’യുടെ ഓഫീസിൽവെച്ച് ഫെഫ്കയുടേയും താരസംഘടനയുടേയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വിപിൻകുമാർ ഒരു ദൃശ്യ മാധ്യമത്തിനു ഫോണിലൂടെ നൽകിയ അഭിമുഖത്തിൽ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പറഞ്ഞു എന്ന് കാണിച്ചാണ് ഫെഫ്ക വിപിൻ കുമാറിനെതിരേ നടപടിക്കൊരുങ്ങുന്നത്.

ഇരുവരും തമ്മിലെ പ്രശ്നം പരിഹരിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രശ്നത്തിന് പരിഹാരമായതെന്ന് പറഞ്ഞുകൊണ്ട് വിപിൻകുമാർ ഒരു ദൃശ്യമാധ്യമത്തിനു ഫോണിലൂടെ അഭിമുഖം നൽകുകയായിരുന്നു. എന്നാൽ ഇക്കാര്യം ശരിയല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്.

ശനിയാഴ്ച ‘അമ്മ’യുടെ ഓഫീസിൽ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരീതമായി വിപിൻ ഒരു ദൃശ്യമാധ്യമത്തിന് ഫോണിലൂടെ ചർച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഞായറാഴ്ച നൽകിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻ കുമാറിൻറെ അവകാശവാദം ശരിയല്ല. വിപിൻ ധാരണാലഘനം നടത്തിയ സാഹചര്യത്തിൽ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.”- ഫെഫ്ക വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.