1971 ലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി നേതാവ് എടിഎം അസ്ഹറുല്‍ ഇസ്ലാമിനെ ബംഗ്ലാദേശ് സുപ്രീം കോടതി ചൊവ്വാഴ്ച കുറ്റവിമുക്തനാക്കി. ബംഗ്ലാദേശ് വിമോചനയുദ്ധത്തിനിടെ പാകിസ്ഥാന്‍ പക്ഷം ചേര്‍ന്ന് 1,256 പേരെ കൊലപ്പെടുത്തുകയും 13 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കുറ്റമാണ് ജമാഅത്തെ ഇസ്ലാമി നേതാവിന് മേല്‍ ചുമത്തിയിരുന്നത്. 

2014ല്‍ ഇന്റര്‍നാഷണല്‍ െ്രെകംസ് ട്രിബ്യൂണല്‍ (ഐസിടി) വധശിക്ഷയ്ക്ക് വിധിച്ച എടിഎം അസ്ഹറുല്‍ ഇസ്‌ലാമിന്റെ പേരില്‍ മറ്റ് കേസുകളൊന്നും നിലവിലില്ലെങ്കില്‍ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. ഇസ്ലാമിനൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് അഞ്ച് പേരെ ഇതിനകം തൂക്കിലേറ്റിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സയ്യിദ് റഫാത്ത് അഹമ്മദിന്റെ നേതൃത്വത്തിലുള്ള അപ്പലേറ്റ് ഡിവിഷനിലെ ഏഴ് ജസ്റ്റിസുമാരുടെ ഫുള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഐസിടി വിധിച്ച വധശിക്ഷ ശരിവെച്ച സ്വന്തം വിധി അപ്പീല്‍ ഡിവിഷന്‍ റദ്ദാക്കുന്നത് ഇതാദ്യമാണെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ മുഹമ്മദ് ബെലായെത് ഹൊസൈന്‍ പറഞ്ഞു.

ഇപ്പോള്‍ 73 വയസ്സുള്ള ഇസ്ലാം തന്റെ ശിക്ഷാവിധിക്കെതിരെ 2015 ലാണ് അപ്പീല്‍ നല്‍കിയത്. എന്നാല്‍ 2019 ല്‍ കോടതി വധശിക്ഷാ വിധി ശരിവച്ചു. 2020 ല്‍ അദ്ദേഹം പുനഃപരിശോധനാ ഹര്‍ജി നല്‍കി. വടക്കന്‍ ബംഗ്ലാദേശിലെ രംഗ്പൂര്‍ മേഖലയില്‍ വിമോചനയുദ്ധത്തിനിടെ 1,256 പേരെ കൊലപ്പെടുത്തുകയും 17 പേരെ തട്ടിക്കൊണ്ടുപോകുകയും 13 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. സാധാരണക്കാരെ പീഡിപ്പിക്കുകയും നൂറുകണക്കിന് വീടുകള്‍ കത്തിക്കുകയും മറ്റ് നിരവധി അതിക്രമങ്ങള്‍ ചെയ്യുകയും ചെയ്തു. ഒമ്പത് കുറ്റങ്ങളില്‍ അഞ്ചെണ്ണത്തിലും കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 ഡിസംബര്‍ 30ന് ഐസിടി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. 

പ്രധാനമന്ത്രി ഷേക്ക് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് ശേഷം രൂപം കൊണ്ട ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.