ന്യൂഡല്‍ഹി: തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും മുസ്ലിം വിരുദ്ധതയുടെ പേരിൽ കുപ്രസിദ്ധനുമായ ടോമി റോബിൻസൺ നേരത്തേ ജയിൽ മോചിതനായി. 18 മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടോമി നാല് മാസം നേരത്തെയാണ് ജയിൽ മോചിതനാകുന്നത്. ചൊവ്വാഴ്ച രാവിലെയാണ് സ്റ്റീഫൻ യാക്സ്ലി-ലെനൻ എന്ന ടോമി 2021ൽ തുടർച്ചയായി കോടതിയലക്ഷ്യം ചെയ്തതിനെ തുടർന്നാണ് ജയിലിൽ അടയ്ക്കപ്പെട്ടത്.
ഒരു സിറിയൻ അഭയാർത്ഥിയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ ടോമിയെ കോടതി അതിൽ നിന്ന് വിലക്കിയിരുന്നു. സിറിയൻ അഭയാർത്ഥി ടോമിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ടോമി തന്റെ സ്വഭാവം നന്നാക്കിയെന്നും, മനോഭാവത്തിൽ മാറ്റം കാണിച്ചുവെന്നുമാണ് റിപ്പോർട്ട്. ഇത് കണക്കിലെടുത്താണ് മോചനം.
2025 ജൂലൈ 26 നാണ് ടോമി ജയിലിൽ നിന്ന് ഇറങ്ങേണ്ടിയിരുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ടോമി ഷേവ് ചെയ്യാതെ പ്രായം കൂടിയതുപോലെ തോന്നിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കണ്ടാൽ അറിയാതായി എന്നാണ് പല സോഷ്യൽ മീഡിയ പ്രൊഫൈലുകളും കമന്റ് ചെയ്യുന്നത്.
കോടതി ടോമിക്കെതിരായ അലക്ഷ്യ കുറ്റങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചത് പിന്നിൽ കോടതിയുത്തരവ് പാലിക്കാൻ അദ്ദേഹം അർത്ഥവത്തായ ശ്രമം നടത്തിയെന്ന വാദം അംഗീകരിച്ചാണ്. എന്നാൽ തന്റെ ചെയ്തികളിൽ ടോമി ഇപ്പോഴും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ജോൺസൺ ചൂണ്ടിക്കാട്ടി. എങ്കിലും ശിക്ഷ കുറയ്ക്കുന്നതിന് വേണ്ടുന്ന ന്യായമായ “മനോഭാവ മാറ്റം” ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോളിസിറ്റർ ജനറലിന്റെ നിയമസംഘം ടോമിയുടെ അഭിഭാഷകരുടെ അപേക്ഷയെ എതിർത്തില്ല.
തീവ്ര വലതുപക്ഷ നിലപാടുകളും ഇസ്ലാമോഫോബിക് സമീപനവുമുള്ള ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്ന സംഘടനയുടെ സഹസ്ഥാപകൻ എന്ന നിലയിൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമാണ് ടോമിക്കുള്ളത്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ ഇപ്പോഴും മാറ്റമുള്ളതായി ആരും കരുതുന്നില്ല. ടോമി രാഷ്ട്രീയ പീഡനത്തിന് ഇരയായതായി അദ്ദേഹത്തിന്റെ അണികൾ അവകാശപ്പെടുന്നു. എന്നാൽ വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ് ടോമി വളർന്നതെന്ന് വിമർശകർ പറയുന്നു. അദ്ദേഹത്തിന്റെ ആരാധകർ ജയിൽമോചനം വൻ ആഘോഷമാക്കി മാറ്റുകയും ചെയ്തു. എന്നാൽ വിമർശകർ അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹ്യ സഹിഷ്ണുത തുടങ്ങിയവയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരിക്കും ടോമിയുടെ തിരിച്ചുവരവെന്ന് ചൂണ്ടിക്കാട്ടി.
മോചനത്തിനുശേഷം സംസാരിച്ച റോബിൻസൺ എലോൺ മസ്കിന് നന്ദി പറയുകയാണ് ആദ്യം ചെയ്തത്: “എക്സ് ഇല്ലായിരുന്നെങ്കിൽ ഞാൻ കള്ളം പറഞ്ഞതായി എല്ലാവരും കരുതുമായിരുന്നു.” മസ്‌ക് മുമ്പ് ടോമിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ആഹ്വാനം ചെയ്യുകയുമുണ്ടായി. ടോമിയെ ജയിലിൽ അടച്ചത് “സത്യം പറഞ്ഞതിനാ”ണെന്നായിരുന്നു മസ്കിന്റെ ആരോപണം.



