റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ.

പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറയുന്നു.

ഇത്തരത്തിലുള്ള കലാകാരനെ ജാതീയമായി അധിക്ഷേപിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ സഹായിക്കുന്നതും, അദ്ദേഹത്തിന്റെ മുന്നോട്ട് പോക്കിനെ മാനസികമായി തകര്‍ക്കുന്നതുമാണെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

വേടനെതിരെയുള്ള സംഘപരിവാര്‍ ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. പിന്നാലെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.

അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പില്‍ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമര്‍ശം. പാലക്കാട്ടെ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ പി ശശികല വേടനെതിരെ രംഗത്തെത്തിയത്