ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് പാക് പ്രകോപനം. ആറ് സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവച്ചത്.

പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്താൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ശ്രീനഗർ, ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നൽകി. ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങൾക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചു.

ആറ് പാക് സൈനിക താവളങ്ങളും രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഇടങ്ങൾ മാത്രമാണ് തിരിച്ച് കൃത്യമായി ആക്രമിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി

പാകിസ്താൻ യുദ്ധ വിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചു. യുകാബ്, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ഡ്രോണുകൾ മുതൽ വലിയ മിസൈലുകൾ വരെ ഉപയോഗിച്ചു.

ഇപ്പോഴും പ്രശ്നപരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യൻ വ്യോമ താവളങ്ങളെല്ലാം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥ‍ർ അറിയിച്ചു. സിർസ, സൂരത്ഗഢ്, ആദംപൂർ അടക്കം എല്ലാ വിമാനത്താവളങ്ങളുടെയും ടൈം സ്റ്റാമ്പ് ഫോട്ടോകൾ കാണിച്ച സൈന്യം റൺവേകൾ അടക്കം സുരക്ഷിതമാണെന്നും വ്യക്തമാക്കി.

പാകിസ്താൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ എസ്-400 സിസ്റ്റം തകർത്തെന്നും, സൂറത്തിലെയും സിർസയിലെയും എയർഫീൽഡുകൾ തകർത്തെന്നും പാകിസ്താൻ അവകാശപ്പെടുകയാണെന്നും ഇത് തെറ്റാണെന്നും. എല്ലാ വാദങ്ങളും തള്ളിക്കളയുകയാണെന്നും വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു

ഉധംപൂർ, ഭുജ്, പഠാൻകോട്ട്, ബഠിൻഡ എന്നിവിടങ്ങളിലെ എയർ ഫോഴ്സ് ബേസുകളിൽ പാകിസ്താൻ കേടുപാടുകൾ വരുത്തിയെന്ന് കേണൽ സോഫിയ ഖുറേഷി. പാകിസ്താൻ സൈന്യം തുടർച്ചയായി പടിഞ്ഞാറൻ അതിർത്തികളിൽ ആക്രമണം നടത്തുകയാണ്. അവർ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലൊയിറ്ററിങ് വെടിക്കോപ്പുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ ഉപയോഗിച്ച് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.