കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ജങ്ഷനായ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പദ്ധതിയാകുന്നു. ഫ്രീ ലെഫ്റ്റ്, സിംഗിൾ ലൈൻ സംവിധാനങ്ങൾ അടക്കം ഏർപ്പെടുത്തി കുരുക്കഴിക്കാനാണ് നീക്കം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ഉടനടി പരിഹാരം കാണാൻ തീരുമാനമായത്. ദേശീയപാത 544ൽ കളമശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണം വിജയകരമായതോടെയാണ് വൈറ്റിലയിലെ കുരുക്കഴിക്കാനും നടപടിയാകുന്നത്.
വൈറ്റിലയിലെ ഗതാഗതക്കുരുക്ക് സങ്കീർണമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി രണ്ട് ഘട്ടങ്ങളിലായി കുരുക്കഴിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചു. ആദ്യ ഘടത്തിൽ കടവന്ത്ര മുതൽ പാലാരിവട്ടം വരെ ഉള്ള ഭാഗത്തേയ്ക്ക് ഉള്ള തിരക്ക് ഒഴിവാക്കുന്നതിനായി ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഉണ്ടാകും. തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള ഗതാഗത തടസ്സത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനം ഒരുക്കും.
രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്ത് ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും. ഹെവി വാഹനങ്ങൾ അതിലുടെ കടന്നുപോകണം. ഗതാഗതക്കുരുക്ക് ഒഴിവാകുന്നതിനായി ഡിവൈഡറുകൾ സ്ഥാപിക്കും. പ്രതിദിനം ഒരു ലക്ഷം പാസഞ്ചർ കാർ യൂണിറ്റുകളാണ് വൈറ്റില ജങ്ഷനിലൂടെ കടന്നുപോകുന്നത്. രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ് മേഖല നേരിടുന്നത്, പ്രത്യേകിച്ചു സഹോദരൻ അയ്യപ്പൻ റോഡിലും തൃപ്പൂണിത്തുറയിലേക്കുള്ള ഭാഗത്തും.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കും
സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വികരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ വരെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടഞ്ഞില്ലെങ്കിൽ ഒരുപാട് ജീവൻ അപഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ സ്വകാര്യ ബസുകൾ തമ്മിൽ വലിയ മത്സരമാണ്. ഇനി 10 മിനിറ്റ് അകലം പാലിച്ചാകും സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റ് അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു. പൊതുഗതാഗതം നന്നാകണമെങ്കിൽ ബസുകൾ തമ്മിലുള്ള സമയാന്തരം കുറഞ്ഞത് 10 മിനിറ്റെങ്കിലും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



