ന്യൂഡൽഹി: പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയെ തുടർന്ന് അതീവ ജാഗ്രതയിൽ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങൾ. പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് അതീവ ജാഗ്രത പുലർത്തുന്നത്. ഇതിൻ്റെ ഭാഗമായി പൊതുപരിപാടികൾ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും സുപ്രധാന മേഖലകളിൽ നിരീക്ഷണം കടുപ്പിക്കുകയും ചെയ്തു.

പാകിസ്താനുമായി 532 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പഞ്ചാബിലെ മുഴുവൻ അതിർത്തി ജില്ലകളും അതീവ ജാഗ്രതയിലാണ്. മുൻകരുതലിൻ്റ ഭാഗമായി അതിർത്തി ജില്ലകളിലെ സർക്കാർ പൊതുപരിപാടികൾ റദ്ദാക്കി. എസ്ബിഎസ് നഗർ, ജലന്ധർ എന്നിവിടങ്ങളിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ലഹരിവിരുദ്ധ പരിപാടികൾ അടക്കം റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. കരസേനയുമായി ചേർന്ന് നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് പഞ്ചാബ് പോലീസ്.

പഞ്ചാബിൻ്റെ അയൽസംസ്ഥാനമായ രാജസ്ഥാൻ 1037 കിലോമീറ്റർ ആണ് പാകിസ്താനുമായി അതിർത്തി പങ്കിടുന്നത്. കിഷൻഗഡ്, ജോധ്പുർ എന്നിടങ്ങളിലെ വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടക്കം സജ്ജമാക്കി ബിഎസ്എഫ് അതിർത്തിയിൽ പട്രോളിങ് ശക്തമാക്കി. ബാർമർ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ശ്രീഗംഗാനഗർ എന്നീ ജില്ലകളിലെ മുഴുവൻ സ്കൂളുകളും അംഗനവാടികളും കോച്ചിങ് സെൻ്ററുകളും പുതിയ നിർദേശം വരുംവരെ അടച്ചു. ജയ്സാൽമറിൽ പുലർച്ചെ നാലുമണിമുതൽ നാല് മണിക്കൂർ നേരം ബ്ലാക്ക്ഔട്ട് ആചരിച്ചു.

രാജസ്ഥാനിൽ മെയ് എട്ടിന് നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. കൂടാതെ, മുഴുവൻ സർക്കാർ ജീവനക്കാരും അവധി റദ്ദാക്കി ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര മരുന്നുകളും രക്തവും ഉൾപ്പെടെ സ്റ്റോക്ക് ചെയ്യാൻ മുഴുവൻ സർക്കാർ ആശുപത്രികൾക്കും നിർദേശം ലഭിച്ചു.

ഗുജറാത്തിൽ കച്ച് അടക്കമുള്ള അതിർത്തി ജില്ലകൾ അതീവ ജാഗ്രതയിലാണ്. ഭുജ്, രാജ്കോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. നിലവിൽ ഇരു വിമാനത്താവളങ്ങളും സൈനിക വിമാനങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവരികയാണ്. കര അതിർത്തിക്ക് പുറമേ, തീരമേഖലയിലും സുരക്ഷാ സേന നിരീക്ഷണം കടുപ്പിച്ചു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്തരാഷ്ട്ര വിമാനത്താവളത്തിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി. വ്യോമമേഖലയിലെ നിയന്ത്രണത്തെ തുടർന്നും സൈനികാഭ്യാസത്തെ തുടർന്നും നിരവധി വിമാനങ്ങൾ വൈകിയിട്ടുണ്ട്.