ആറ് പോക്‌സോ കേസുകളിൽ ജയിൽവാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാൾ ജാമ്യം. വിദ്യാർഥിനികൾ വിചാരണയിൽ കൂറുമാറിയതിനെ തുടർന്നാണ് അധ്യാപകന് മോചനം ലഭിച്ചത്. സാക്ഷിക്കൂട്ടിൽ കയറി വിദ്യാർഥിനികൾ തങ്ങളെ ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകൻ സ്പർശിച്ചെന്ന ആദ്യ പൊലീസിന് നൽകിയ മൊഴി തിരുത്തിയതോടെയാണ് അധ്യാപകന് ജാമ്യം ലഭിച്ചത്.
തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നൽകിയത്. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് പ്രതിയായ സ്‌കൂൾ അധ്യാപകന് ജാമ്യം അനുവദിച്ച് ജയിൽ മോചിതനാക്കിയത്.
അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുത്തതെന്നാണ് കൂറുമാറിയ വിദ്യാർഥിനികൾ പറഞ്ഞത്. നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന അധ്യാപകൻ കഴിഞ്ഞ നവംബർ 11 ന് ആയിരുന്നു അറസ്റ്റിലായത്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ അധ്യാപകൻ ഒളിവിൽപ്പോയി. ബിനോജിനെതിരെ ആറ് പോക്‌സോ കേസുകളാണ് ചുമത്തിയത്. പിടികൂടുമെന്ന് മനസിലായതോടെ അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.



