സാധാരണക്കാരെ തെരുവുനായ്ക്കൾക്ക് ഇരയാക്കിയും സർക്കാർ ആശുപത്രികളിലെ രോഗികളെ മരണത്തിന് വിട്ടുകൊടുത്തും സർക്കാർ വാർഷികാഘോഷത്തിൽ മുഴുകുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി വിമർശിച്ചു.

കൊല്ലം കുന്നിക്കോട് സ്വദേശിയായ ഏഴു വയസ്സുകാരി പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയ്ക്ക് തെളിവാണ്. ഇതോടെ വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. 2021-ന് ശേഷം പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷം 22 പേർ മരിച്ചെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടാകാനുള്ള കാരണം ആരോഗ്യവകുപ്പ് വ്യക്തമാക്കണം. വാക്സിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണിത്.

തെരുവുനായ ശല്യം രൂക്ഷമായിട്ടും സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിന്മാറിയതെന്ന് സുധാകരൻ ആരോപിച്ചു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായി അഞ്ചുപേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് വീണ്ടും അതേ കെട്ടിടത്തിൽ പുക ഉയർന്നത് അതീവ ഗുരുതരമായ സംഭവമാണ്. ഇതിൽ ഉന്നതതല അന്വേഷണം നടത്തണം. ഇത്രയധികം രോഗികളെത്തുന്ന ആശുപത്രിയായിട്ടും ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ ഫലപ്രദമായി ഒരുക്കാൻ ആരോഗ്യവകുപ്പിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.