തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിലേക്ക് എത്തിയത് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി. മാഹി സ്വദേശിയായ യുവതിയാണ് യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ ഷാജൻ സ്കറിയ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അപകീർത്തി പരാതി നൽകിയത്. യുവതി ലൈംഗിക വാഗ്ദാനം നൽകി ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുക്കുന്നു എന്ന് ആരോപിച്ചാണ് മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ അപകീർത്തിപെടുത്തിയത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി, ഡിജിപിക്ക് കൈമാറുകയും തിരുവനന്തപുരം സൈബർ പൊലീസ് കേസെടുക്കുകയുമായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെയാണ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഷാജൻ സ്കറിയയെ കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് ഷാജൻ സ്കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



