സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ  ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു.