തിരുവനന്തപുരം: കെഎസ്ആർടിസി ബസ് വഴിയിലായെങ്കിൽ യാത്ര മുടങ്ങുമെന്ന ആശങ്ക ഇനിവേണ്ട. 24 മണിക്കൂറും പറന്നെത്താൻ സജ്ജരായി പ്രത്യേക സംഘത്തെ നിരത്തിലിറക്കി കെഎസ്ആർടസി. റാപ്പിഡ് റിപ്പയർ ടീമാണ് (ആർആർടി) ബ്രേക്ക് ഡൗണായ ബസുകൾ നന്നാക്കാൻ എത്തുക. ഇവരെ ബന്ധപ്പെടാൻ പ്രത്യേക നമ്പറും, ഇവർക്കായി മാത്രം പ്രത്യേക ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്ര സൗകര്യങ്ങൾ നൽകുകയാണ്
യുടെ ലക്ഷ്യം. റാപിഡ് റിപ്പയർ ടീമിൻ്റെ വാഹനങ്ങളിൽ 47 റിപ്പയർ കിറ്റുകളും, ഡ്രൈവർമാർക്ക് പ്രത്യേക മൊബൈൽ ഫോണുകളും ഉണ്ടാകും. നമ്പറുകൾ ബസ് ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും ലഭ്യമാക്കും. റാപിഡ് റിപ്പയർ മിനി വാഹനങ്ങളിൽ മൂന്ന് മെക്കാനിക്കുകൾക്ക് യാത്ര ചെയ്യാമെന്നും, നിലവിൽ 10 എണ്ണം ഇറക്കിയെന്നും അടുത്ത 10 വാഹനങ്ങൾ ഉടൻ വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
അശോക് ലൈലാൻഡിൻ്റെ 10 മിനി മൊബൈൽ വർക്‌ഷോപ് വാനുകളാണ് വിവിധ ജില്ലകൾക്കായി നൽകിയത്. വാനുകളിൽ എല്ലാവിധ ഉപകരണങ്ങളും സ്‌പെയർ പാർട്‌സ്, റീകണ്ടീഷൻ യൂണിറ്റുകൾ, സ്‌പെയർ ടയർ എന്നിവയുമടക്കം ക്രമീകരിച്ചിട്ടുണ്ട്. വാനുകളിൽ കാമറയും സജ്ജീകരിച്ചു. ഈ വാനുകൾ എവിടെയൊക്കെ ഉണ്ടെന്ന് തത്സമയം കൺട്രോൾ റൂമിൽ അറിയാം.
പാറശാല, കൊട്ടാരക്കര, എറണാകുളം, പാലക്കാട്, ബത്തേരി, തിരുവനന്തപുരം സിറ്റി, പത്തനാപുരം, മൂന്നാർ, താമരശേരി, കാസർകോട് എന്നിവിടങ്ങളിലാണ് മൊബൈൽ വാനുകൾ സജ്ജമാക്കിയത്. അടുത്ത ഘട്ടം പാലക്കാട്ടും താമരശ്ശേരിയിലും നടപ്പാക്കും. സാധാരണ ബസ് ഡിപ്പോയിൽ എത്തിച്ചാണ് നന്നാക്കുക. യാത്രക്കാർ വേറെ ബസുകളിൽ കയറി പോകേണ്ടിവരും. ആർആർടി വന്നതോടെ അതിന് മാറ്റമുണ്ടാകും. തുടർയാത്ര അതേ ബസിൽ സാധ്യമാകും.
മൊബൈൽ വർക്‌ഷോപ് വാനിൽ രണ്ടു ജീവനക്കാരാണ് ഉണ്ടാവുക. 24 മണിക്കൂറും ടീം നിരത്തിലുണ്ടാകും. അന്തർസംസ്ഥാന യാത്രക്കാരുടെ സമയനഷ്ടം കുറയ്‌ക്കുകയാണ് ലക്ഷ്യം. റാപിഡ് റിപ്പയർ ടീമിന് പുറമെ സ്റ്റോർ ഇൻവെൻ്ററിയുടെ പരിപാലനത്തിനായി ഇ സുതാര്യം സോഫ്റ്റ്‌വെയർ, സ്റ്റേഷനകളിൽ എപ്പോഴും ക്യാമറ നിരീക്ഷണത്തിൽ വയ്ക്കുന്ന സുരക്ഷാ 360 പദ്ധതി എന്നിവയുടെ ഉദ്‌ഘാടനവും ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലും, ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറും സംയുക്തമായി നിർവഹിച്ചു.
സുരക്ഷാ 360 പദ്ധതി പ്രകാരം 450 കാമറകൾ ബസ് സ്റ്റാന്റുകളിലും, ഡിപ്പോകളിലും, സ്റ്റോറുകളിലും സ്ഥാപിക്കും. അംഗപരിമിതരായ ജീവനക്കാരെ കാമറ സംവിധാങ്ങളുടെ മേൽനോട്ടം ഏൽപ്പിക്കുമെന്നും ഇന്ത്യയിൽ ആദ്യമായാണ് പൊതു ഗതാഗത സംവിധാനത്തിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാകുന്നതിനുള്ള ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തരം സംരംഭങ്ങൾ മെച്ചപ്പെട്ട പ്രവർത്തനം കാഴചവയ്ക്കാൻ സഹായകമാകും. ബസ് സ്റ്റാൻ്റുകളുടെ നവീകരണം ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നടത്താമെന്നും കൂട്ടിച്ചേർത്തു. റാപിഡ് റിപ്പയർ മിനി വാനുകളുടെ ഡ്രൈവർമാർക്കുള്ള ഫോൺ വിതരണവും നിർവഹിച്ചു.



