ഷാർജ: പ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരനും, പോഡ്കാസ്റ്ററും, കണ്ടൻ്റ് ക്രിയേറ്ററുമായ് വരുണ്‍ ദുഗ്ഗിരാല കുട്ടികളുമായ് സംവാദം നടത്തി. ഷാർജയിൽ നടക്കുന്ന ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 9 – 12 വയസ്സുകാരാണ് ഈ സംവാദത്തിൽ പങ്കെടുത്തത്.

EQയും തര്‍ക്കനിവാരണവും ഏത് രീതിയിലാണ് ജീവിതത്തിൽ കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം കുട്ടികളോട് വിശദീകരിച്ച് കൊടുത്തു. തൻ്റെ സൃഷ്ടികളായ മൂന്ന് കഥാപാത്രങ്ങൾ – E, Mo, Mee – കളിക്കുന്നതും ചിലപ്പോള്‍ തമ്മിൽ തര്‍ക്കിക്കുന്നതും കാണിക്കുന്ന വീഡിയോകള്‍ കുട്ടികൾക്ക് പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വരുൺ കുട്ടികളുടെ സംശയത്തിന് മറുപടി നൽകിയത്. കോപം വരുമ്പോള്‍ പത്ത് വരെ എണ്ണൂ, ശ്വാസം ആഴത്തിൽ എടുക്കൂ എന്നായിരുന്നു വരുണിൻ്റെ ഉപദേശം. കുട്ടികളോടൊപ്പം ശ്വാസോപായങ്ങൾ പ്രായോഗികമായി പരിശീലിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

സെഷനിൽ കുട്ടികൾക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനാവുകയും, വരുണ്‍ അതിന് മനോഹരമായ മറുപടികൾ നൽകുകയും ചെയ്തു. തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം My Best Friend isn’t my Friend Anymore ആണെന്നും, അത് തൻ്റെ മകളുടെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങളായ Eയും Meeയും തന്‍റെ മകളും മകനും ആണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വരുണ്‍ തൻ്റെ എഴുത്ത് തടസ്സം എങ്ങനെ മറികടന്നുവെന്നും, ഇപ്പോൾ ഓരോ ദിവസവും ഒരു മണിക്കൂർ എഴുത്തിന് മാറ്റിവെക്കുന്നതായും കുട്ടികളെ അറിയിച്ചു. നിങ്ങളുടെ താൽപര്യത്തെ പിന്തുടരുകയും അതേസമയം തന്നെ പഠിക്കാൻ ഉത്സാഹിക്കണമെന്നുമുള്ള എന്ന സന്ദേശം അദ്ദേഹം കുട്ടികൾക്ക് നൽകി.

ഷാർജാ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ, 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികളും 22 രാജ്യങ്ങളിൽ നിന്നുള്ള 122 പ്രസാധകരുമാണ് ഇത്തവണ പങ്കെടുത്തിരിക്കുന്നത്. ഫെസ്റ്റിവൽ മേയ് 4 വരെ ഷാർജാ എക്‌സ്‌പോ സെന്ററിൽ നടക്കും.