ഇസ്ലാമാബാദ്: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ രൂപപ്പെട്ട സംഘാർഷാവസ്ഥ അയവില്ലാതെ തുടരവേ ഇന്ത്യയെ കൂടുതൽ പ്രകോപ്പിക്കുന്ന നീക്കങ്ങൾക്ക് പാക് ഭരണകൂടം മുതിരരുതെന്ന ഉപദേശവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ നയതന്ത്ര മാർഗങ്ങളാണ് പ്രയോജനപ്പെടുത്തേണ്ടത് എന്നും സഹോദരനും നിലവിലെ പാകിസ്താൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷെരീഫുമായി ഞായറാഴ്ച ലാഹോറിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ നവാസ് ഷെരീഫ് ഉപദേശിച്ചതായാണ് റിപ്പോർട്ട്.

മൂന്ന് തവണയായി ഏറ്റവും കൂടുതൽ കാലം പാക് പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന നേതാവാണ് നവാസ് ഷെരീഫ്. മാത്രവുമല്ല, പാകിസ്താൻ ആണവ പരീക്ഷണം നടത്തുന്ന വേളയിലും ഇന്ത്യയുമായുള്ള കാർഗിൽ യുദ്ധസമയത്തും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നവാസ് ഷെരീഫായിരുന്നു. അതിനാൽ തന്നെ ഇന്ത്യയോട് കലഹിക്കാൻ പാകിസ്താൻ തുനിയരുത് എന്ന നാവസ് ഷെരീഫിന്റെ ഉപദേശത്തിനും ബഹുതല മാനങ്ങളുണ്ട്. എന്തുകൊണ്ടാകും ഇന്ത്യയോട് കളിക്കാൻ നിൽക്കേണ്ടെന്ന ഉപദേശം പാകിസ്താനു നൽകാൻ നവാസ് ഷെരീഫ് തയ്യാറായത്? ഇതിന് പ്രേരകമായി പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ എന്തൊക്കെ? വിശദമായി നോക്കാം.

പ്രാധാന്യം നയതന്ത്രത്തിന്

ഇന്ത്യയുമായുള്ള പ്രശ്ന പരിഹാരങ്ങൾക്ക് ഉചിതമായ മാർഗം നയതന്ത്ര നടപടികളെന്നാണ് നവാസ് ഷെരീഫിന്റെ നിലപാട്. സൈനിക നീക്കങ്ങൾ ഫലപ്രദമായ മാർഗമല്ല. പ്രത്യേകിച്ചും രണ്ട് രാജ്യങ്ങളെയും ആണവ ശക്തികളായാണ് കണക്കാക്കുന്നത്. അതിനാൽ സൈനിക നടപടികളുടെ അനന്തരഫലം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ വളരെ സങ്കീർണമായ വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ പരസ്പര ചർച്ചകളും നയതന്ത്ര മാർഗങ്ങളും എന്നാണ് നവാസ് ഷെരീഫ് പറഞ്ഞുവെക്കുന്നത്.

മേഖല അസ്ഥിരപ്പെടുമെന്ന തിരിച്ചറിവ്

ഇന്ത്യയും പാകിസ്താനും ഉൾക്കൊള്ളുന്ന മേഖലയുടെ ദുർബലമായ ഭൗമരാഷ്ട്രീയ (Geopolitical Instability) സാഹചര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധവും ഉയർത്തിക്കാട്ടുന്ന സാരോപദേശമാണ് നവാസ് ഷെരീഫിന്റെ ഭാഗത്തുനിന്നും പ്രധാനമന്ത്രിക്ക് നൽകുന്നത്. നിലവിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സ്ഥിതിവിശേഷം സംജാതാമായാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വരുമെന്നും ഇത് രാജ്യത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന പ്രത്യാഘാതങ്ങൾക്ക് വഴിതെളിച്ചേക്കും എന്നും നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രത്യാഘാതങ്ങൾ

ഇപ്പോൾ തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന സമ്പദ്ഘടനയാണ് പാകിസ്താനിലേത്. രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) പക്കൽ നിന്നും ലഭിക്കുന്ന സാമ്പത്തിക പാക്കേജ് മുഖേനയാണ് രാജ്യം ഒരുവിധം മുന്നോട്ടു തള്ളിനീക്കുന്നത്. വിദേശനാണ്യ ശേഖരം ശുഷ്കമായതിനാലുള്ള വെല്ലുവിളികൾ ഇതിനു പുറമേയുണ്ട്. ഇത്തരത്തിലുള്ള ദുർബലമായ സാമ്പത്തിക സാഹചര്യത്തിൽ ഇന്ത്യയുമായി കടുത്ത സംഘർഷത്തിലേക്ക് നീങ്ങിയാൽ പാകിസ്താന്റെ സമ്പദ്ഘടന തകർന്നു തരിപ്പണമാകും. വികസന മുരടിപ്പ് ദീർഘനാൾ പിടികൂടിയേക്കാം. ചുരുക്കത്തിൽ പാകിസ്താന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കൂടിയാണ് ഇന്ത്യയോട് കടുത്ത നടപടിക്ക് മുതിരരുത് എന്ന് ഉപദേശിക്കാൻ നവാസ് ഷെരീഫിനെ പ്രേരിപ്പിക്കുന്നത് എന്നാണ് നയതന്ത്ര രംഗത്തെ വിദഗ്ധർ പൊതുവിൽ ചൂണ്ടിക്കാണിക്കുന്നത്.