ന്യൂഡൽഹി: പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹാഷിം മൂസ എന്നയാളിലേക്കാണ് പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യയുടെ അന്വേഷണം ചെന്നു നിൽക്കുന്നത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് ഈ മുൻ പട്ടാളക്കാരനാണെന്ന് ഇന്ത്യൻ അന്വേഷകർ അനുമാനിക്കുന്നു. ഗറില്ലാ യുദ്ധമുറകളില്‍ പ്രാവീണ്യമുള്ള ആളാണ് ഹാഷിം മൂസ എന്നാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്.
പാകിസ്താന്റെ പ്രത്യേക സൈനിക വിഭാഗമായ എസ്എസ്ജിയിൽ (സ്പെഷ്യൽ സർവ്വീസ് ഗ്രൂപ്പ്) അംഗമായിരുന്നു മൂസ. പാരമ്പര്യേതര യുദ്ധമുറകളാണ് (Unconventional warfare) ഈ സൈനിക വിഭാഗത്തിന്റെ ഒരു പ്രധാന മേഖല. ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളെ നേരിടാൻ പ്രയോഗിക്കുന്ന യുദ്ധതന്ത്രങ്ങളാണ്. ഒളിപ്പോരുകളും നുഴഞ്ഞു കയറ്റവും, ഗറില്ലാ യുദ്ധ തന്ത്രങ്ങളും, രഹസ്യപ്രവർത്തനത്തിലൂടെ ശത്രുവിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കലും, സൈബർ ആക്രമണം നടത്തലും, ശത്രുരാജ്യത്തെ വിമതരെ സഹായിക്കലുമെല്ലാം ഇതിലുൾപ്പെടുന്നു.
ജമ്മു കാശ്മീരിൽ പിടിയിലായ ഭീകരർക്ക് വിവരങ്ങളെത്തിച്ചു നൽകുന്ന ഒരാളിൽ (Over Ground Worker) നിന്നാണ് മൂസയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷകർ സംഘടിപ്പിച്ചത്. പാകിസ്താനിൽ നിന്നെത്തിയ ഭീകരർക്ക് കാശ്മീരിൽ താവളം ഒരുക്കുന്നത് ഇവരാണ്.
ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നുള്ള അനുമാനം പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക് പട്ടാളത്തിന്റെ കൈകളുണ്ടെന്നാണ്. പഹൽഗാമിന് സമാനമായ രീതിയിൽ 2024 ഒക്ടോബറിലും ഒരു ആക്രമണം നടന്നിരുന്നു. അടുത്തകാലത്ത് നടന്ന മൂന്ന് ഭീകരാക്രമണങ്ങളിൽ മൂസയ്ക്ക് പങ്കുണ്ടായിരുന്നു എന്നാണ് അന്വേഷകർ കരുതുന്നത്. ഹാഷിം മൂസ, അലി ഭായി എന്നീ രണ്ട് പാകിസ്താൻകാരും, ആദിൽ തോകർ, ആസിഫ് ഷെയ്ഖ് എന്നീ രണ്ട് ഇന്ത്യക്കാരുമാണ് പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് ഇപ്പോഴത്തെ അനുമാനം.
പാകിസ്താൻ സൈന്യം മൂസയെ പുറത്താക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് ഇയാൾ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയിൽ (എൽഇടി) ചേർന്നു. 2023 സെപ്റ്റംബറിലാണ് മൂസ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് അന്വേഷകർ കരുതുന്നത്. പാക് സേനയിൽ നിന്നുള്ള പുറത്താക്കൽ യഥാർത്ഥത്തിൽ ലഷ്കറിലേക്കുള്ള റിക്രൂട്ട്മെന്റായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
കാശ്മീരിലേക്ക് നുഴഞ്ഞു കയറിയ ഹാഷിം മൂസ ശ്രീനഗറിനടുത്തുള്ള ബുദ്ഗാം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. പാകിസ്താൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) തന്നെയാകാം മൂസയെ ലഷ്കർ ഇ തൊയ്ബയിൽ ചേർത്തിക്കുക എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിനുള്ള മറയായിരിക്കാം പട്ടാളത്തിൽ നിന്നുള്ള പുറത്താക്കൽ.
ഒളിയുദ്ധത്തിൽ നല്ല വൈദഗ്ധ്യമുള്ള ആളാണ് ഹാഷിം മൂസ. ഇയാൾക്ക് ആയുധങ്ങളില്ലാതെ പോരാടി നിൽക്കാൻ കഴിവുണ്ട്. അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഹാഷിം മൂസ വിദഗ്ധനാണ്. പാകിസ്താൻ കാശ്മീരിൽ പ്രവർത്തിപ്പിക്കുന്ന വിവിധ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു മൂസ എന്നാണനുമാനം.



