ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ഭൂമി, ധാതുക്കള്‍ എന്നിവ പിടിച്ചെടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ പാകിസ്ഥാന്റെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെയാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ ജനങ്ങള്‍ വന്‍തോതില്‍ തെരുവിലിറങ്ങിയത്. 

പാകിസ്ഥാന്‍ അധിനിവേശ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ (പിഒജിബി) ഷിഗാര്‍ ജില്ലയില്‍ ഞായറാഴ്ച നൂറുകണക്കിന് രോഷാകുലരായ നാട്ടുകാര്‍ പാകിസ്ഥാന്‍ സൈന്യത്തിനും സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി.

നിര്‍ദ്ദിഷ്ട ഖനി, ധാതു ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രകടനക്കാര്‍ തങ്ങളുടെ ഭൂമി, പര്‍വതങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ നിയമവിരുദ്ധമായ അധിനിവേശത്തെ അപലപിച്ചു. ‘കബ്‌സെ പര്‍ കബ്‌സ നമന്‍സൂര്‍’ (ആവര്‍ത്തിച്ചുള്ള അധിനിവേശങ്ങളെ ഞങ്ങള്‍ നിരസിക്കുന്നു) പോലെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി പാകിസ്ഥാന്‍ അവരുടെ പ്രകൃതിവിഭവങ്ങള്‍ സമ്മതമില്ലാതെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

കെ2 ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ദസ്സു, ബരാള്‍ഡോ, ഹൈദരാബാദ്, ടിസാര്‍, ബാഷോ, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ നിവാസികള്‍ പങ്കെടുത്തു. ഷിഗാര്‍ ജില്ലാ ആസ്ഥാനത്തെ ഹുസൈനി ചൗക്കില്‍ ജനക്കൂട്ടം ഒത്തുകൂടി, പ്രകൃതിവിഭവങ്ങളുടെ മേലുള്ള തദ്ദേശീയ ഉടമസ്ഥാവകാശം അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാനറുകള്‍ ഉയര്‍ത്തി.

നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ആക്രമണാത്മക ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, പ്രാദേശിക ഉപജീവനമാര്‍ഗ്ഗത്തിന് ഭീഷണിയാകുമെന്നും, പ്രദേശത്തിന്റെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുമെന്നും ഉള്ള ആശങ്കകളെ കേന്ദ്രീകരിച്ചായിരുന്നു റാലി.