വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കൂടയുമായി കബറിടംവരെ അകമ്പടി നൽകിയവരിൽ നിയ എന്ന മലയാളി പെൺകുട്ടിയും. 4 രാജ്യങ്ങളിൽനിന്ന് ഓരോ കുട്ടികളാണ് പൂക്കൂടയുമായി പാപ്പയെ അനുഗമിച്ചത്. അതിൽ ഒരാളായിരുന്നു തൃശൂർ സ്വദേശിയായ നാലാം ക്ലാസുകാരി നിയ.

നിതാന്തനിദ്രയിലായ മാര്‍പാപ്പയുടെ ഓരം ചേര്‍ന്ന് നിന്നപ്പോൾ നിയ എന്ന പത്തുവയസുകാരിയെ തേടിയെത്തിയത് അപൂർവ നിയോഗം കൂടിയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ അപൂർവ നിയോഗം നിയയെ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കി. സിറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകക്കാരിയാണ് നിയ. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവ്വക്കാടിന്‍റെ നിര്‍ദേശപ്രകാരം ബസിലിക്ക വികാരി ഫാദര്‍ ബാബു പാണാട്ടുപറമ്പിലാണ് നിയയോട് പൂക്കുടയുമായി നടക്കാന്‍ പറഞ്ഞത്. അങ്ങനെ മറ്റ് മൂന്നു കുട്ടികള്‍ക്കൊപ്പം നിയയും ചരിത്ര നിയോഗത്തില്‍ പങ്കാളിയായി.

തൃശൂർ പറപ്പൂക്കര ഇടവകയിലെ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫ്രെനിഷ് ഫ്രാൻസിസിന്‍റേയും കാഞ്ചന്‍റേയും മകളായ നിയ ഇറ്റാലിയൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ജീവിതത്തിലെ വലിയ ഭാഗ്യം എന്നാണ് നിയയുടെ നിയോഗത്തെ കുടുംബം കാണുന്നത്.