വാൻകൂവറിൽ ഫിലിപ്പൈൻകാരുടെ ആഘോഷ പരിപാടിയിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ നിരവധി മരണം. ഫിലിപ്പൈൻകാരുടെ ലാപു ലാപു ഉത്സവം നടക്കുന്നതിനിടയിലേക്കാണ് കറുത്ത നിറമുള്ള ക്രോസ്സോവർ കാർ ഇടിച്ചുകയറിയത്. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. 

ആളുകൾ ഇയാളെ തടഞ്ഞുവെക്കുകയും പോലീസെത്തിയപ്പോൾ കൈമാറുകയുമായിരുന്നു. ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ് പങ്കെടുത്ത പരിപാടിയായിരുന്നു ലാപു ലാപു ഉത്സവം. ഇദ്ദേഹം പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയിരുന്നു. കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ലാപു ലാപു ഉത്സവത്തിനിടയിലുണ്ടായ ദുരന്തത്തിൽ വാൻകൂവർ മേയർ കെൻ സിം ഞെട്ടലും അനുശോചനവും പ്രകടിപ്പിച്ചു. ഈ ദുഖത്തിന്റെ സമയങ്ങളിൽ ഫിലിപ്പൈൻ സമൂഹത്തിനൊപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ പ്രാനമന്ത്രിയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അതെസമയം ഇതൊരു ആക്രമണമാണോ ആക്സിഡണ്ടാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കനേഡിയൻ എംപിയായ ഡോൺ ഡേവിസ് ഇതൊരു ആക്രമണമാണെന്നാണ് പറയുന്നത്. 

സംഭവത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്ന് മാത്രമാണ് പോലീസ് വെളിപ്പെടുത്തിയിട്ടുള്ളത് കാറോടിച്ച് കേറ്റിയ ഡ്രൈവറുടെ ഉദ്ദേശ്യവും പോലീസ് വ്യക്തമാക്കിയിട്ടില്ല.