‘ജോയ്ന്റ്’ എന്ന പേരില്‍ നടക്കുന്ന ലഹരി ഉപയോഗം സിനിമാ മേഖലയില്‍ കൂടിവരുന്നു. ലഹരി ഉപയോഗം കൂടിവരുന്നതിനൊപ്പം അതിന്റെ ചില കണികകള്‍ സീനുകളിലേക്കും കടന്നുവരുന്നുണ്ടെന്നാണ് ആക്ഷേപം. സെറ്റുകളില്‍ പൊലീസ് പരിശോധന ഉണ്ടാകുമെന്നും ഷാഡോ പൊലീസ് സാന്നിധ്യം ലൊക്കേഷനുകളില്‍ ഉറപ്പാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.

”ജോയ്ന്റ്’ നെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ സിനിമയുടെ സംഭാഷണമധ്യേ പോലും കടന്നുവന്നിട്ടുണ്ട്. രാസലഹരിക്കൊപ്പം വില കൂടിയ കൊക്കെയ്‌നും ഹൈബ്രിഡ് കഞ്ചാവും ചില സിനിമാ സെറ്റുകളില്‍ ലഭ്യമാണ്. സെറ്റില്‍ നിന്നാണ് ലഹരി കിട്ടുന്നതെന്നും ആരാണ് കൊണ്ടുവരുന്നതെന്ന് അന്വേഷിക്കാറില്ലെന്നുമാണ് ശനിയാഴ്ച ചോദ്യം ചെയ്യലിന് വിധേയനായ നടന്‍ ഷൈന്‍ ടോം ചാക്കോ വെളിപ്പെടുത്തിയത്.

സിനിമാ മേഖലയില്‍ ചിലര്‍ക്ക് ഹൈബ്രിഡ് കഞ്ചാവിനോടാണ് പ്രിയം. പ്രത്യേക പരിചരണം കൊടുത്ത് പാകപ്പെടുത്തിയെടുക്കുന്നതാണിത്. ലഹരി കൂടുതലാണ്. രാസലഹരി ഉപയോഗിച്ച ശേഷം കഞ്ചാവും കൂടിയായാല്‍ വീര്യം കൂടുമെന്നും ലഹരി വില്‍പ്പന സംഘങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിദേശങ്ങളില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത് അടുത്തയിടെ വര്‍ധിച്ചിട്ടുണ്ട്.

പണത്തിന്റെ ഒഴുക്ക് തന്നെയാണ് സിനിമാ മേഖലയില്‍ ലഹരി ഉപയോഗം കൂടാന്‍ ഒരു കാരണം. എഴുത്തിനും അഭിനയത്തിനും ഇത് കൂടുതല്‍ ഊര്‍ജം പകരുമെന്ന തെറ്റിദ്ധാരണയും ലഹരി വില്‍പ്പനക്കാര്‍ പ്രചരിപ്പിക്കുന്നു. എംഡിഎംഎ ഗ്രാമിന് 2000 മുതല്‍ 5000 രൂപ വരെയാണ് വില. വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു വരുന്ന കഞ്ചാവിനേക്കാള്‍ പല മടങ്ങ് വില നല്‍കണം വിദേശത്ത് നിന്നുള്ള ഹൈബ്രിഡ് ഇനത്തിന്. കിലോയ്ക്ക് 30 ലക്ഷം രൂപ വരെ വിലയിലാണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വില്‍ക്കുന്നത്. സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രത്യേക ഗാങ് തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.