ചെറിയ സാധ്യതകള്‍ പോലും പ്രയോജനപ്പെടുത്തി കോടികള്‍ കൊയ്യുന്നതില്‍ മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിനും പ്രത്യേക വൈദഗ്ധ്യമാണ്. ടെലികോം രംഗത്ത് മുതല്‍ ടി.വി ചാനല്‍ നടത്തിപ്പില്‍ വരെ ഈ പ്രെഫഷണല്‍ സമീപനം കാണാനാകും.

ഇപ്പോഴിതാ ഒരുകാലത്ത് ഇന്ത്യക്കാരുടെ വികാരമായിരുന്ന, പിന്നീട് കാലയവനികയില്‍ ഒതുങ്ങിയ കാമ്പ കോളയെ വിജയകരമായി മാര്‍ക്കറ്റിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് കമ്പനി. വെറും 18 മാസം കൊണ്ട് കാമ്പ കോളയുടെ വിറ്റുവരവ് 1,000 കോടി രൂപ പിന്നിടുകയും ചെയ്തു.

10 രൂപ തന്ത്രം

പെപ്‌സിയും കൊക്കക്കോളയും കുത്തകയാക്കി വച്ച കോള മാര്‍ക്കറ്റില്‍ ചുരുങ്ങിയ കാലംകൊണ്ട് റിലയന്‍സ് എങ്ങനെയാണ് ഉദിച്ചുയര്‍ന്നത്. കാമ്പ കോളയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ് അവരെ മാര്‍ക്കറ്റ് പിടിക്കാന്‍ സഹായിച്ചത്. മറ്റ് കോള കമ്പനികള്‍ കൂടിയ വിലയിലുള്ള പാക്കറ്റുകള്‍ക്ക് പ്രധാന്യം നല്‍കിയപ്പോള്‍ 10 രൂപയ്ക്ക് കോള വിറ്റാണ് കാമ്പ ജനമനസില്‍ കയറിപ്പറ്റിയത്.

200 മില്ലിലിറ്റര്‍ കുപ്പിക്ക് 10 രൂപയാണ് കാമ്പ ഈടാക്കുന്നത്. എതിരാളികളായ പെപ്‌സിയും കൊക്കക്കോളയും വില്ക്കുന്നതിന്റെ നേര്‍പകുതി വിലയ്ക്ക് വിപണിയിലെത്തിയതോടെ കഥമാറി. കോള പ്രേമികള്‍ കാമ്പയിലേക്ക് ചുവടുമാറ്റി. വില കുറച്ചു കൊടുത്താല്‍ ഇന്ത്യക്കാര്‍ വാങ്ങുമെന്ന അംബാനിയുടെ കണക്കുകൂട്ടല്‍ പിഴച്ചതുമില്ല. ഇവിടെ മാത്രമല്ല റിലയന്‍സിന്റെ ബുദ്ധി പ്രവര്‍ത്തിച്ചത്. 

ചെറുകിട വില്പനക്കാര്‍ക്കുള്ള മാര്‍ജിനിലും അവര്‍ പിശുക്ക് കാണിച്ചില്ല. മറ്റ് കമ്പനികള്‍ 3.5 മുതല്‍ 5 ശതമാനം വരെ കമ്മീഷന്‍ നല്‍കിയ സ്ഥാനത്ത് റിലയന്‍സ് 6-8% മാര്‍ജിന്‍ വില്പനക്കാര്‍ക്ക് നല്‍കി. കൊക്കക്കോളയും പെപ്‌സിയും ചോദിച്ചു വന്നവര്‍ക്കു പോലും കാമ്പ കോള വില്ക്കാന്‍ കച്ചവടക്കാര്‍ മത്സരിക്കുന്നതിനും ഇത് കാരണമായി.