തൃശൂർ: ചാലക്കുടി ദേശീയപാതയിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം. ചാലക്കുടി – ചിറങ്ങര അടിപ്പാത നിർമാണത്തെതുടർന്ന് ദേശീയപാതയിൽ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്തുന്നത്. ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
ദേശീയപാത 544 ൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമായ അടിപ്പാത / മേൽപ്പാലങ്ങളുടെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ തീരുമാനമായത്. പോലീസ്, ആർടിഒ, ദേശീയപാതാ അതോറിറ്റി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് എന്നിവർ ചേർന്ന് ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
കാറ് പോലുള്ള ചെറുവാഹനങ്ങൾ ദേശീയപാതയിൽ നിന്ന് വഴി തിരിച്ചുവിട്ട് ഗതാഗതകുരുക്ക് കുറയ്ക്കാനാകുമെന്ന് ചാലക്കുടി ഡിവൈഎസ്പി യോഗത്തിൽ അറിയിച്ചു. രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ ബൈക്ക് പട്രോളിങ് നടത്തും. വലിയ വാഹനങ്ങൾ ദേശീയപാതയിലൂടെ തന്നെ പോകും.
ഏപ്രിൽ മൂന്ന് വ്യാഴാഴ്ച കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം നേരിട്ട് സന്ദർശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തരയോഗം വിളിച്ചുചേർത്തത്. റോഡിനിരുവശവും ലൈറ്റിങ്, സൈൻ ബോർഡുകൾ തുടങ്ങിയ സുരക്ഷാമുൻകരുതലുകൾ ദേശീയപാതാ അധികൃതർ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ ആർടിഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കുകയും വേണം.
നിർമാണം പൂർത്തിയാക്കാനുള്ള കാലതാമസത്തിൻ്റെ കാര്യത്തിലും ഗുണമേൻമയുടെ കാര്യത്തിലും വളരെയധികം പരാതികൾ ഉയർന്നിട്ടുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. കൂടുതൽ ജീവനക്കാരെ ഏർപ്പാടാക്കി നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് എൻഎച്ച്എഐ അടിയന്തരമായി നടപടികൾ സ്വീകരിക്കണം. റോഡരികിലെ ഡ്രെയിനേജ് സംവിധാനം അടഞ്ഞുകിടക്കുന്നതിനാൽ മഴയത്ത് വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കാനും ദേശീയപാതാ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.
ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണാനായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ഗതാഗത ക്രമീകരണത്തിനായി ഫ്ളാഗ് മാൻ ഉൾപ്പടെ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്നും നിർദേശിച്ചു. റൂറൽ എസ് പി ബി കൃഷ്ണകുമാർ, ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തു. ഗതാഗത ക്രമീകരണങ്ങൾക്കായി സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ഏപ്രിൽ ഏഴിനകം റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.



