പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മാതാവിന് ഗുരുതര പരിക്കേറ്റു.  മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്‍റെ മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. അമ്മ വിജിയെ ഗുരുതര പരുക്കുകളോടെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് എട്ടോടെയാണ് സംഭവം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടിൽ പോയി വരികയായിരുന്നു ഇരുവരും. വരുന്ന വഴി പ്രദേശത്തെ കടയിൽ നിന്ന് പാൽ ഉൾപ്പെടെയുള്ള സാധനങ്ങളും വാങ്ങി. വീട് എത്തുന്നതിന്റെ 50 മീറ്റർ മുൻപാണ് ദുരന്തം. സംഭവം നടന്നയുടൻ ആനയുടെ ചിന്നം വിളി കേട്ടതായി നാട്ടുകാർ പറഞ്ഞു. പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്.

കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അലൻ, ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ തിങ്കളാഴ്ച ഉച്ചവരെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.