കൊച്ചിയിലെ ഒരു സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനത്തിലെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരോട് മനുഷ്യത്വരഹിതമായ പെരുമാറ്റം നടത്തുന്നതായി കാണിക്കുന്നതെന്ന പേരിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലക്ഷ്യങ്ങൾ കൈവരിക്കാത്തതിന് ചങ്ങലയിട്ട നായ്ക്കളെപ്പോലെ മുട്ടുകുത്തി നടക്കാൻ നിർബന്ധിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. നടുക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സ്ഥാപനത്തിനെതിരെ ഉയർന്നത്.
പോലീസ് പറയുന്നതനുസരിച്ച്, ഒരു മുൻ മാനേജർക്ക് കമ്പനി ഉടമയുമായി പ്രശ്നങ്ങളുണ്ടായിരുന്നു, കൂടാതെ പരിശീലനത്തിൻ്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് പുതിയ ട്രെയിനികളുമായി ചേർന്ന് വീഡിയോ ഷൂട്ട് ചെയ്തു. പോലീസ് ക്ലിപ്പിനെ തെറ്റായ വീഡിയോ ആണെന്നാണ് വിശേഷിപ്പിച്ചത്.
കഴുത്തിൽ ഒരു ചരട് കെട്ടി ഒരാളെ നായയെപ്പോലെ മുട്ടുകുത്തി നടക്കാൻ പ്രേരിപ്പിക്കുന്നത് കാണിക്കുന്ന വൈറൽ വീഡിയോ, ഏകദേശം നാല് മാസം മുമ്പാണ് പകർത്തിയത്. ഈ മാനേജർ പിന്നീട് കമ്പനി വിട്ടു.
മറ്റൊരു വീഡിയോയിൽ ശിക്ഷയായി ജീവനക്കാരെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുന്നതായും കാണിച്ചിരുന്നു.
വീഡിയോകൾ വൈറലായതോടെ, ജോലിസ്ഥലത്തെ മനുഷ്യത്വരഹിതമായ പീഡനത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിടുകയും വിഷയത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തു. വൈറൽ വീഡിയോകളിൽ കണ്ട ജീവനക്കാരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇവരെല്ലാം മുൻ മാനേജരെ കുറ്റപ്പെടുത്തി.
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്നവരെ മാനേജ്മെൻ്റ് ഇത്തരം ശിക്ഷകൾക്ക് വിധേയരാക്കാറുണ്ടെന്ന് സ്ഥാപനത്തിലെ ജീവനക്കാരെന്ന് കരുതപ്പെടുന്ന ചിലർ ഒരു പ്രാദേശിക ടിവി ചാനലിനോട് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ വൻ ട്വിസ്റ്റാണ് സംഭവിച്ചിട്ടുള്ളത്. ദൃശ്യങ്ങളിൽ ഉപദ്രവിക്കപ്പെട്ടതായും പീഡിപ്പിക്കപ്പെട്ടതായും കാണിച്ചിരിക്കുന്നയാൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്, ദൃശ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുപോല സ്ഥാപനത്തിൽ ജോലിസ്ഥലത്ത് ഒരു പീഡനവും നടന്നിട്ടില്ല എന്നാണ്.
“ഞാൻ ഇപ്പോഴും സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഈ ദൃശ്യങ്ങൾ കുറച്ച് മാസങ്ങൾക്ക് മുമ്പുള്ളതാണ്, അന്ന് സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തിരുന്ന ഒരാൾ ഇവ ബലമായി എടുത്തതാണ്. പിന്നീട് മാനേജ്മെന്റ് അദ്ദേഹത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു, ഇപ്പോൾ സ്ഥാപനത്തിൻ്റെ ഉടമയെ കളങ്കപ്പെടുത്താൻ അയാൾ ഈ ദൃശ്യങ്ങൾ ഉപയോഗിക്കുന്നു.” അദ്ദേഹം അവകാശപ്പെട്ടു.
പോലീസിനും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും യുവാവ് ഇതേ മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്.
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങളെ “ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
“സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്, അന്വേഷണം നടത്തിയ ശേഷം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



