പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗികമായി പറയേണ്ടത് സംസ്ഥാന വരണാധികാരിയാണെന്ന് കെ. സുരേന്ദ്രൻ. ഇത്തരം കാര്യങ്ങൾ ഔദ്യോഗികമായി പറയേണ്ടയാളല്ല താനെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസർ നാരായണൻ നമ്പൂതിരി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഞായറാഴ്ച രണ്ടുമണിക്കും മൂന്നുമണിക്കുമിടയിൽ നാമനിർദേശ പത്രികകൾ സ്വീകരിക്കും. തിങ്കളാഴ്ചയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനവും വിളിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി മാത്രമാണ് ഇത്തരം സമയാസമയങ്ങളിൽ, കൃത്യമായ ഇടവേളകളിൽ പാർട്ടിയുടെ ബൂത്ത് മുതൽ അഖിലേന്ത്യാതലം വരെയുള്ള പുനഃസംഘടന പൂർത്തിയാക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളുണ്ടായിട്ടും ഏറ്റവുമാദ്യം ജില്ലാതലം വരെയുള്ള എല്ലാ സംഘടനാ തിരഞ്ഞെടുപ്പുകളും കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞത് കേരളത്തിലാണ്. 14 ജില്ലകളുടെ എണ്ണം മുപ്പതായി വർധിപ്പിച്ചിട്ടും വളരെ സുഗമവും ജനാധിപത്യപരമായും എല്ലാവരുമായും ആശയവിനിമയം നടത്തിയാണ് ആ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയത്. സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിൽ എല്ലാം നോമിനേഷനുകളാണ്. സിപിഎമ്മിൽ എല്ലാം പാനൽ അവതരണവും. എന്നാൽ വിശദമായ ചർച്ചകൾ നടത്തി നാമനിർദേശ പത്രികകൾ സ്വീകരിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന പാർട്ടിയാണ് ബി.ജെ.പി. പ്രസിഡന്ഡറിനേയും 30 ദേശീയ കൗൺസിൽ അംഗങ്ങളേയും തിരഞ്ഞെടുക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ എനിക്കവകാശമില്ല. സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റും തിങ്കളാഴ്ചത്തെ യോഗത്തിൽ സംസാരിക്കും. എല്ലാ വിശദമായി തിങ്കളാഴ്ച പറയാം. കെ.സുരേന്ദ്രൻ പറഞ്ഞു.



