കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. ഭാര്യ മഞ്ജുഷയുടെ അപ്പീലാണു ഹൈക്കോടതി തള്ളിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞായിരുന്നു അപ്പീൽ നൽകിയത്. സിബിഐ അന്വേഷണം തള്ളിയ സിംഗിൾബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണു നിലവിലെ അന്വേഷണം നടത്തുന്നതെന്നായിരുന്നു നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആരോപണം.  2024 ഒക്ടോബർ 15നായിരുന്നു നവീൻ ബാബുവിന്റെ മരണം. ജനുവരി ആറിനാണ് സിബിഐ അന്വേഷണാവശ്യം ഹൈക്കോടതി തള്ളിയത്. കേസ് കണ്ണൂർ ഡിഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം പ്രധാന പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് നവീൻ ബാബുവിൻ്റെ കുടുംബം ആരോപിച്ചു. പോലീസിൽ നിന്നും ഒരു നീതിയും ലഭിയ്ക്കാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും കുടുംബം പറഞ്ഞു. ഹൈക്കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തിയ കുടുംബം സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.